തിരുവനന്തപുരം : വിജിലന്‍സ് പ്രോസിക്യൂട്ടര്‍മാരുടെ താല്‍ക്കാലിക നിയമനത്തില്‍ അട്ടിമറി നടന്നതായി ആക്ഷേപം. സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം നടത്തിയ റാങ്ക് പട്ടിക തയ്യാറാക്കുന്നതിന് പകരം 15 പേരുടെ ചുരുക്കപ്പട്ടികയാണ് അഭിമുഖ സമിതി തയ്യാറാക്കിയത്. സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം നടത്തുന്ന പ്രോസിക്യൂട്ടര്‍ നിയമനത്തില്‍ പാര്‍ട്ടിക്കാരെ തിരുകി കയറ്റുകയാണ് ചെയ്തിരിക്കുന്നതെന്നാണ് ആക്ഷേപം ഉയരുന്നത്.
കേരളത്തിലെ വിജിലന്‍സ് കോടതികളില്‍ കേസുകള്‍ നിറഞ്ഞു കവിഞ്ഞിരിക്കുന്ന സാഹചര്യത്തിലാണ് പ്രോസിക്യൂട്ടര്‍മാരെ താല്‍ക്കാലികമായി നിയമിക്കാന്‍ തയ്യാറായത്. എട്ട് പ്രോസിക്യൂട്ടര്‍മാര്‍ വേണ്ടിടത്താണ് കേവലം മൂന്ന് പേരെ വെച്ച് കേസുകള്‍ നടത്തി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. നിലവിലെ സാഹചര്യത്തില്‍ ഒരു പ്രോസിക്യൂട്ടര്‍ ചീഫ് സെക്രട്ടറിയുട ഓഫീസിലേക്ക് ഡെപ്യൂട്ടേഷന് പോയതോടെ അഴിമതി കേസില്‍ സര്‍ക്കാരിന് വേണ്ടി ഹാജരാകാന്‍ ആളില്ലാത്ത അവസ്ഥയായി.
ഇതേ തുടര്‍ന്നാണ് കഴിഞ്ഞ വര്‍ഷത്തില്‍ താല്‍ക്കാലിക നിയമനം നടത്താന്‍ സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കിയത്. ആഭ്യന്തര സെക്രട്ടറി, നിയമ സെക്രട്ടറി വിജിലന്‍സ് ഡയറക്ടര്‍, അഡീഷണല്‍ ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ തുടങ്ങിയ അഭിമുഖ സമിതിയെയയും ഒപ്പം നിയമിച്ചു. ആകെ 122 അപേക്ഷകരെ അഭിമുഖം നടത്തിയതില്‍ നിന്നുമാണ് പ്രോസിക്യൂട്ടര്‍മാര്‍ തിരഞ്ഞെടുത്തത്. അഭിമുഖം നടത്തുന്ന ദിവസം അഡീഷണല്‍ ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ പങ്കെടുത്തില്ല എന്നത് ഗുരുതരമായ വീഴ്ചയാണ്.
താല്‍ക്കാലിക നിയമനത്തില്‍ നടത്തിയ അഭിമുഖത്തില്‍ തിരഞ്ഞെടുത്തവരുടെ പട്ടിക തയാറാക്കിയെങ്കിലും അഡീഷണല്‍ ഡയറക്ടര്‍ പങ്കെടുത്തില്ലെന്ന കാരണത്താല്‍ പട്ടിക റദ്ദാക്കുകയാണ് ചെയ്തത്. സര്‍ക്കാരും വിജിലന്‍സ് അഡീഷണല്‍ ഡയറക്ടറൂം ചേര്‍ന്ന് നടത്തിയ രാഷ്‌ട്രീയ നിയമനമാണ് ഇതോടെ പുറത്തു വരുന്നതെന്നാണ് ആക്ഷേപം. തുടര്‍ന്ന് മുഖ്യമന്ത്രി ഇടപെട്ട് വീണ്ടും അഭിമുഖം നടത്താന്‍ ഉത്തരവിടുകയായിരുന്നു. പുറത്തു വിട്ട പട്ടികയാണ് വിവാദമായിരിക്കുന്നത്.
അഭിമുഖത്തില്‍ പങ്കെടുത്തവരുടെ മാര്‍ക്ക് ലിസ്റ്റുകളില്‍ വിചിത്രമായ ക്രമക്കേടാണ് വരുത്തിയിരിക്കുന്നത്. ഒന്ന് രണ്ട് മൂന്ന് എന്നിങ്ങനെ റാങ്ക് പട്ടിക തയ്യാറാക്കുന്നതിന് പകരം 65 മാര്‍ക്ക് വരെ ലഭിച്ചവരുടെ പട്ടികയാണ് സര്‍ക്കാരിന് അഭിമുഖ സമിതി കൈമാറിയത്. ഇങ്ങനെ നല്‍കിയ പട്ടികയിലുള്ളവരില്‍ നിന്നുമാണ് സര്‍ക്കാരിന്‍റെ അഴിമതി കേസുകള്‍ വാദിക്കുന്ന പ്രോസിക്യൂട്ടര്‍മാരെ നിയമിച്ചത്. പാര്‍ട്ടി മെമ്പര്‍മാരെയും അനുഭാവികളേയും പട്ടികയില്‍ കുത്തി നിറച്ച് നിയമനം നടത്തിയെന്നാണ് ആക്ഷേപം ഉയരുന്നത്.































