ഗ്രീസ്: ഗ്രീസിൽ നിന്ന് ജർമ്മനിയിലേക്ക് പറക്കുകയായിരുന്ന റയാൻഎയർ വിമാനത്തിന്റെ ജനൽപാളി തകർന്നുണ്ടായ അപകടത്തിൽ യാത്രികൻ അത്ഭുതകരമായി രക്ഷപ്പെട്ടു. സെർബിയൻ സ്വദേശിയായ 61-കാരനാണ് വിമാനത്തിന് പുറത്തേക്ക് തെറിച്ചെങ്കിലും സഹയാത്രികരുടെ ഇടപെടലിലൂടെ രക്ഷപെട്ടു.ഗ്രീസിലെ തെസ്സലോനികിയിൽ നിന്ന് ജർമ്മനിയിലെ മെമ്മിങ്ങനിലേക്ക് പറക്കുകയായിരുന്ന ബോയിങ് 737 വിമാനത്തിൽ നോർത്ത് മാസിഡോണിയയ്ക്ക് മുകളിലൂടെ സഞ്ചരിക്കുമ്പോഴായിരുന്നു ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. വിമാനത്തിന്റെ എൻജിനിൽനിന്നുണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന് അടർന്നുതെറിച്ച ലോഹഭാഗം വിമാനത്തിന്റെ ജനൽച്ചില്ലിൽ ശക്തമായി ഇടിക്കുകയും ജനൽ പൂർണ്ണമായും തകരുകയുമായിരുന്നു.
തുടർന്നുണ്ടായ കടുത്ത മർദവ്യതിയാനത്തിൽ, സീറ്റിനോട് ചേർന്നിരുന്ന യാത്രികൻ ജനലിന്റെ വിടവിലൂടെ പകുതിയോളം പുറത്തേക്ക് തെറിച്ചു. വിമാനം ഉയർന്ന വേഗതയിൽ സഞ്ചരിക്കുന്നതിനിടെയായിരുന്നു അപകടം. എന്നാൽ, സീറ്റ് ബെൽറ്റ് ധരിച്ചിരുന്നത് ഇദ്ദേഹത്തിന് തുണയായി. സമീപത്തിരുന്ന യാത്രക്കാരും ഭാര്യയും ചേർന്ന് അതിസാഹസികമായി ഇദ്ദേഹത്തെ പിടിച്ചുവലിച്ച് തിരികെ സീറ്റിലേക്ക് എത്തിക്കുകയായിരുന്നു.സംഭവസമയത്ത് വിമാനത്തിനുള്ളിൽ വലിയ ശബ്ദം കേൾക്കുകയും ഉടൻതന്നെ ഓക്സിജൻ മാസ്കുകൾ താഴേക്ക് പതിക്കുകയും ചെയ്തു. വിമാനത്തിനുള്ളിൽ പരിഭ്രാന്തി പരന്നുവെങ്കിലും പൈലറ്റുമാർ വിമാനം അടിയന്തരമായി തിരിച്ച് തെസ്സലോനികി വിമാനത്താവളത്തിൽ സുരക്ഷിതമായി ഇറക്കി. പുറത്തെ അതിശൈത്യവും വായുവിന്റെ ഘർഷണവും മൂലം ശരീരത്തിൽ പൊള്ളലേറ്റ യാത്രികനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്റെ നില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. വിമാനത്തിലുണ്ടായിരുന്ന മറ്റ് യാത്രക്കാരെ മറ്റൊരു വിമാനത്തിൽ ജർമ്മനിയിലേക്ക് എത്തിച്ചു. സംഭവത്തിൽ ഉന്നതതല അന്വേഷണം ആരംഭിച്ചിട്ടുണ്ട്.






























