കൊച്ചി: സ്പാ ഉടമയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചെന്ന കേസില്‍ മരട് അനീഷിനെയും കൂട്ടാളികളെയും ഒരു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയുടെതാണ് നടപടി. സംഭവത്തില്‍ പൊലീസ് കേസെടുത്തതിന് പിന്നാലെ മൈസൂരിലേക്ക് കടക്കാന്‍ ശ്രമിച്ച അനീഷിനെയും സംഘത്തെയും തൃശ്ശൂരില്‍ വെച്ചാണ് പൊലീസ് പിടികൂടിയത്. കേസില്‍ ഗൂഢാലോചനയുണ്ടെന്നും തെളിവില്ലാതെയാണ് പൊലീസ് തങ്ങളെ പിടികൂടിയതെന്നും മരട് അനീഷ് ആരോപിച്ചു.
നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഗുണ്ടാനേതാവ് മരട് അനീഷ്. നെടുമ്പാശ്ശേരിക്കു സമീപം സ്പായിൽ അതിക്രമിച്ചു കയറി ജീവനക്കാരെയും ഉടമയെയും ഭീഷണിപ്പെടുത്തിയെന്നായിരുന്നു പരാതി. സ്പായില്‍ എത്തി അതിക്രമം കാണിച്ച സംഭവത്തിന് ശേഷം കേരളത്തില്‍ നിന്ന് മൈസൂരുവിലേക്ക് കാര്‍ മാര്‍ഗം രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയിലായിരുന്നു അനീഷ് പിടിയിലായത്. കേരളത്തില്‍ മാത്രം അമ്പതിലധികം വധശ്രമം, ഗുണ്ടാ പിരിവ്, തട്ടിക്കൊണ്ടുപോകല്‍ ഉള്‍പ്പെടെയുള്ള കടുത്ത ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് മരട് അനീഷ്.





























