ന്യൂഡൽഹി: യാത്രക്കാരുടെ സുരക്ഷയ്ക്ക് ഏറ്റവും അധികം മുൻഗണന നൽകേണ്ട ട്രെയിൻ കമ്പാർട്ട്മെന്റിനുള്ളിൽ അതീവ ഗുരുതരമായ സുരക്ഷാ വീഴ്ചയെന്ന് ചൂണ്ടിക്കാണിക്കുന്ന ഒരു ഞെട്ടിക്കുന്ന വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ തരംഗമായിക്കൊണ്ടിരിക്കുന്നത്. ഓടിക്കൊണ്ടിരുന്ന എസി ട്രെയിനിന്റെ മുകളിലെ ബർത്തിൽ ഇരുന്ന് എണ്ണയൊഴിച്ച് തിരിയിട്ട് നിലവിളക്ക് കത്തിച്ചും ചന്ദനത്തിരി ഉഴിഞ്ഞും പൂജ നടത്തുന്ന യാത്രക്കാരന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മതാചാരത്തിന്റെ പേരിൽ ആളുകൾ ഇത്തരത്തിൽ സ്വന്തം ജീവനും സഹയാത്രികരുടെ സുരക്ഷയും പണയപ്പെടുത്തുന്നത് സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനത്തിനും വലിയ ആശങ്കയ്ക്കും വഴിവെച്ചിരിക്കുകയാണ്.
വീഡിയോയിൽ ബനിയൻ ധരിച്ച ഒരാൾ കംമ്പാർട്ട്മെന്‍റിലെ മുകളിലെ സൈഡ് ബർത്തിൽ കാലുമടക്കി ഇരുന്ന് യാതൊരു കൂസലുമില്ലാതെ പൂജ ചെയ്യുന്നത് വ്യക്തമായി കാണാം. അദ്ദേഹത്തിന്‍റെ മുന്നിൽ തന്നെ കത്തിച്ച നിലവിളക്കും ചന്ദനത്തിരിയുമിരിക്കുന്നത് വലിയ അപകട സാധ്യതയാണ് ഉയർത്തുന്നത്.ഇത് ശ്രദ്ധയിൽപ്പെട്ട സഹയാത്രികൻ പലതവണ വിളിച്ച് ട്രെയിനിൽ ഇത്തരത്തിൽ തീ കത്തിക്കുന്നത് എത്രത്തോളം അപകടകരമാണെന്നും, ചന്ദനത്തിരിയുടെ പുക ട്രെയിനിലെ ഫയർ അലാറം (Fire Alarm) പ്രവർത്തിപ്പിക്കാനിടയുണ്ടെന്നും ചൂണ്ടിക്കാണിച്ചു മുന്നറിയിപ്പ് നൽകുന്നതും ദൃശ്യങ്ങളിൽ കാണാൻ സാധിക്കും. എന്നാൽ ഇതൊന്നും വകവെയ്ക്കാതെ യാത്രക്കാരൻ തന്റെ പൂജയുമായി മുന്നോട്ട് പോകുന്നതാണ് ആളുകളെ പ്രകോപിപ്പിച്ചിരിക്കുന്നത്.
‘ഝാർഖണ്ഡ് റെയിൽ യൂസേഴ്‌സ്’ എന്ന എക്‌സ് അക്കൗണ്ടിലൂടെയാണ് ഈ ഞെട്ടിക്കുന്ന വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.എങ്കിലും ഈ സംഭവം എപ്പോൾ, ഏത് ട്രെയിനിലാണ് നടന്നത് എന്നതിനെക്കുറിച്ച് ഇതുവരെ ഔദ്യോഗികമായ സ്ഥിരീകരണങ്ങളൊന്നും ലഭ്യമായിട്ടില്ല. ഒപ്പം റെയിൽവേ അധികൃതരുടെ ഭാഗത്തുനിന്ന് എന്തെങ്കിലും തരത്തിലുള്ള പ്രതികരണങ്ങൾ വന്നിട്ടുണ്ടോ എന്ന കാര്യവും വ്യക്തമല്ലെന്ന് റിപ്പോർട്ടുകൾ പറയുന്നു. ട്രെയിനുകൾക്കുള്ളിൽ തീ ഉപയോഗിക്കുന്നത് വലിയ ദുരന്തങ്ങൾക്ക് കാരണമായേക്കാമെന്നതിനാൽ, ഇയാൾക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നാണ് സമൂഹ മാധ്യമങ്ങളിലെ ഉപയോക്താക്കൾ ഒരേ സ്വരത്തിൽ ആവശ്യപ്പെടുന്നത്






























