പത്തനംതിട്ട: കൊച്ചി പാലാരിവട്ടം കേന്ദ്രമായി പ്രവർത്തിക്കുന്ന ഡി & ഡി കൺസ്ട്രക്ഷൻ ഗ്രൂപ്പ് ഉടമകളായ ജോസഫ് ഡാജുവും ഭാര്യ ഡാളിമോളും ചേർന്ന് 19,34,200 രൂപ നഷ്ടപരിഹാരം കൊടുക്കാന്‍ പത്തനംതിട്ട കൺസ്യൂമർ കോടതി വിധി. പത്തനംതിട്ട അഴൂരിൽ താമസിക്കുന്ന ബംഗ്ലാവ് വീട്ടിൽ മഹേഷും ഭാര്യ ഹിമയും പത്തനംതിട്ട ഉപഭോക്തൃ തർക്കപരിഹാര കമ്മീഷനിൽ ഫയൽ ചെയ്ത ഹർജിയിലാണ് വിധി. ബാങ്ക് ജോലിക്കാരായ ഇവര്‍ 2019 മാർച്ചിൽ പത്തനംതിട്ട പ്രമാടത്ത് വീട് വെക്കുന്നതിനുവേണ്ടി സ്ഥലം വാങ്ങി വീടു പണിയുന്നതിനുവേണ്ടി ഇവര്‍ ഡി & ഡി കമ്പനിയെ ചുമതലപ്പെടുത്തിയിരുന്നു. 05.02.2020 മുൻപായി വീടുപണി പൂർത്തീകരിച്ചു നൽകുമെന്നായിരുന്നു കരാർ.
വീടുപണിയുടെ ആവശ്യത്തിലേക്കായി പലപ്പോഴായി 26,76,000 രൂപ ഡി & ഡി ഗ്രൂപ്പ് കമ്പനി ഉടമകളെ ഏൽപ്പിച്ചിരുന്നു. എന്നാൽ പ്രതികൾ സമയബന്ധിതമായി വീടുപണി പൂർത്തിയാക്കി നൽകിയില്ലായെന്നു മാത്രമല്ല കൃത്യമായിട്ടല്ലാ പണിതതെന്നും പരാതി ഉയര്‍ന്നു. ഇതിനു പരിഹാരമായിട്ടാണ് കമ്മീഷനിൽ അന്യായം ഫയൽ ചെയ്തത്. തുടര്‍ന്ന് കമ്മീഷൻ ഇരുകകഷികളേയും ഹാജരാകാൻ നിർദ്ദേശിക്കുകയും തെളിവുകൾ നൽകുകയും ചെയ്‌തു. ഇരുകക്ഷികളുടേയും വാദങ്ങളും തെളിവുകളും പരിശോധിച്ച കമ്മീഷൻ കൂടു തൽ തെളിവിനുവേണ്ടി ഒരു എൻജിനീയറെ എക്സ്പേർട്ട് കമ്മീഷണറായി നിയോഗിച്ച് നിർമ്മാണത്തിലിരിക്കുന്ന വീടിൻ്റെ പണികളും മറ്റും പരിശോധിക്കുകയും ചെയ്തു.
കമ്മീഷൻ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലും മറ്റു തെളിവുകളുടെ അടിസ്ഥാനത്തിലും പ്രതികൾ 14,94,800 രൂപയുടെ വർക്ക് മാത്രമേ നടത്തിയിട്ടുളളൂവെന്നും മനപൂർവ്വമായി വീടിൻ്റെ പണി നീട്ടികൊണ്ടു പോകു കയാണു ചെയ്‌തതെന്നും ബോദ്ധ്യപ്പെടുകയുണ്ടായി. അതിൻ്റെ അടിസ്ഥാനത്തിലും ഹർജിയിൽ പറഞ്ഞിരിക്കുന്ന നിവൃത്തികളുടെ അടിസ്ഥാനത്തിലും ഹർജികക്ഷികളുടെ കൈവശത്തു നിന്നും കൂടുതൽ വാങ്ങിയ 11,81,200െ രൂപാ 7.5% പലിശ സഹിതം തിരികെ നൽകാനും നഷ്ടപരിഹാര മായി 7,50,000 രൂപയും കോടതി ചിലവിനത്തിൽ 30,000 രൂപയും ചേർന്ന് 19,34,200 രൂപ പ്രതികൾ ഹർജികൾക്ക് നൽകുവാനും കമ്മീഷൻ പ്രസിഡൻ്റ് ബേബിച്ചൻ വെച്ചൂച്ചിറയും അംഗമായ നിഷാദ് തങ്കപ്പനും ചേർന്ന് വിധി പ്രസ്താവിച്ചത്.





























