റാന്നി: സ്വാതന്ത്ര്യാനന്തര ഭാരതത്തിൻ്റെ ചരിത്രത്തിൽ ഇത്രയുമേറെ ജനവിരുദ്ധവും തൊഴിലാളി വിരുദ്ധവുമായ നയങ്ങൾ നടപ്പിലാക്കിയിട്ടുള്ള ഒരു സർക്കാർ രാജ്യത്ത് അധികാരത്തിൽ ഉണ്ടായിട്ടില്ലെന്ന് സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടിവ് അംഗം അഡ്വ. ആർ രാജേന്ദ്രൻ പറഞ്ഞു. സി പി ഐ റാന്നി മണ്ഡലം സമ്മേളനത്തിന്‍റെ പ്രതിനിധി സമ്മേളനം വടശേരിക്കരയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതേതരത്വ മൂല്യങ്ങളും ജനാധിപത്യ മൂല്യങ്ങളും ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയമാണ് ഇന്ത്യയെ നയിച്ചിരുന്നതെങ്കിൽ ഇതൊക്കെ തകർക്കുന്ന നയങ്ങളും ഭരണഘടനയെ പോലും അംഗീകരിക്കാത്ത നിലപാടുകളുമാണ് മോഡിയുടെ മുഖമുദ്ര. സാധാരണ ജനങ്ങളുടെയും കർ ഷകരുടെയും തൊഴിലാളികളുടെയും പ്രശ്നങ്ങളോട് മുഖം തിരിച്ചു നിൽക്കുന്ന കേന്ദ്ര സർക്കാർ വൻകിട കോർപ്പറേറ്റുകൾക്ക് അനുകൂലമായ തീരുമാനങ്ങളാണ് കൈക്കൊള്ളുന്നതെന്നും അദ്ദേഹം പറഞ്ഞു.
അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ എല്‍ഡിഎഫ് തുടർച്ചയായി കേരളത്തിര്‍ മൂന്നാമതും അധികാരത്തിൽ വരുമെന്നും ത്രിതല പഞ്ചായത്തു തിരഞ്ഞെടുപ്പിലും വിജയം തന്നെയുണ്ടാവുമെന്നും സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ചു പദ്ധതി വിഹിതം വെട്ടിക്കുറച്ചും അർഹമായ ആനുകൂല്യങ്ങൾ നൽകാതെയും രാജ്യത്തെ മാതൃകയായ എൽ ഡി എഫ് സർക്കാരിനെ തകർ ക്കാൻ കേന്ദ്ര സർക്കാർ പലവിധത്തിലും ശ്രമിക്കുകയാണെന്നും അദേഹം ചൂണ്ടിക്കാട്ടി. ടി.ജെ ബാബുരാജ്, ലിസി ദിവാന്‍, ആര്‍ നന്ദകുമാര്‍, പി അനീഷ് മോന്‍ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളന നടപടികള്‍ നിയന്ത്രിച്ചു.
മണ്ഡലം സെക്രട്ടറി ജോജോ കോവൂര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും കണക്കും അവതരിപ്പിച്ചു. ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി അഡ്വ. കെ.ജി രതീഷ് കുമാര്‍, ജില്ലാ എക്സിക്യൂട്ടീവംഗങ്ങളായ അഡ്വ. ആര്‍ ശരത് ചന്ദ്രകുമാര്‍, ടി.മുരുകേഷ്, കെ.എന്‍ പുരുഷോത്തമന്‍, സന്തോഷ് കെ.ചാണ്ടി, എം.വി പ്രസന്നകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. വി.ടി ലാലച്ചന്‍, എന്‍.ജി പ്രസന്നന്‍, ഡി ശ്രീകല (പ്രമേയം), പി.എസ് സതീഷ് കുമാര്‍, കെ.കെ വിലാസിനി, എം ശ്രീജിത്ത് (മിനിറ്റ്സ്), സജിമോന്‍ കടയനിക്കാട്, ജോയി വള്ളിക്കാല, വിപിന്‍ പൊന്നപ്പന്‍ (ക്രഡന്‍ഷ്യല്‍) എന്നിങ്ങനെ പ്രവര്‍ത്തിച്ചു.





























