പത്തനംതിട്ട : ജനറൽ ആശുപത്രിയിലെ 17 വർഷം മാത്രം പഴക്കമുള്ള ബി ആൻഡ് സി ബ്ളോക്ക് കെട്ടിടത്തിന് ബലക്ഷയം സംഭവിക്കാനുള്ള കാരണം കൊവിഡ് കാലത്ത് ദിവസവും മൂന്ന് നേരവും ക്ളോറിൻ കലർത്തിയ വെള്ളം ചേർത്ത് ശുചീകരണം നടത്തിയതിലൂടെ. ബലക്ഷയമുണ്ടായതെന്നാണ് തിരുവനന്തപുരം ഗവ.എൻജിനീയറിംഗ് കോളേജ്, ഊരാളുങ്കൽ സൊസൈറ്റി, ഇൻകൽ എന്നിവർ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കോൺക്രീറ്റ് തൂണുകളിൽ അമിത അളവിൽ ക്ളോറിൻ ചേർന്ന വെള്ളം ഒഴിച്ചതുകൊണ്ട് കോൺക്രീറ്റ് കമ്പികൾ ദ്രവിച്ചതാണ് അപകടകരമായ ബലക്ഷയത്തിന് കാരണമായതെന്ന് പഠനം ചൂണ്ടിക്കാട്ടിയിരുന്നു.
കോൺക്രീറ്റ് തൂണുകൾ നനഞ്ഞ് ദ്രവിച്ചിട്ടുണ്ട്. സിമന്റ് പാളികൾ അടർന്നു. ടോയ്ലെറ്റുകളിലെ ടൈൽസിന്റെ വിടവുകൾ വഴി ചോർച്ചയും സംഭവിച്ചു. എന്നാൽ മറ്റ് ആശുപത്രികളിലും ക്ളോറിനേഷൻ നടത്തിയിട്ടുള്ളതാണെന്നും ബലക്ഷയം റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും നിർമ്മാണ രംഗത്തെ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ജനറൽ ആശുപത്രി ബി ആൻഡ് സി ബ്ളോക്കിലെ നിർമ്മാണത്തിൽ അപാകത ഉണ്ടായതുകൊണ്ടാണ് പെട്ടന്നുണ്ടായ ബലക്ഷയത്തിന് കാരണമെന്നും പറയുന്നു.





























