പത്തനംതിട്ട: എച്ച്ഡിഎഫ്‌സി ബാങ്ക് പ്രീ-ക്ലോഷർ ചാർജായി ഈടാക്കിയ തുക തിരികെ നല്‍കണമെന്ന് പത്തനംതിട്ട ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഉത്തരവ്. അടൂർ കടമ്പനാട് ചിത്രാലയത്തിൽ വീട്ടിൽ ഷിബു എച്ച്‌ഡിഎഫ്‌സി ബാങ്ക് അടൂർ ശാഖയ്ക്കെതിരെ നല്‍കിയ കേസിലാണ് വിധി ഉണ്ടായത്. അടൂര്‍ ബാങ്കില്‍ നിന്നും കാർ വാങ്ങാൻ ഷിബു 33,36,000 രൂപ ഓട്ടോ പ്രീമിയം ലോൺ എടുത്തിരുന്നു. പ്രതിമാസം 52,514 രൂപ വീതം 92 പ്രതിമാസ തവണകളായിരുന്നു. ലോണിൻ്റെ കാലാവധി 2025 ആണ് പൂര്‍ത്തിയാകേണ്ടത്. എന്നാൽ 2023ൽ ഷിബു ബാങ്ക് ശാഖയിൽ ലോൺ മുഴുവനായി അടക്കാൻ പോയി. 21,53,247 രൂപ നൽകണമെന്ന് ബാങ്ക് ആവശ്യപ്പെടുകയും മുഴുവൻ തുകയും നൽകുകയും ഉണ്ടായി. പിന്നീട് സംശയം തോന്നിയ ഷിബു ബാങ്കിലെത്തി അന്വേഷിച്ചപ്പോഴാണ് ബാങ്കിൽ നിന്ന് 1000 രൂപ വീതം 73,925 പ്രീ-ക്ലോഷർ ചാർജായി ഈടാക്കിയതായി മനസിലായത്.
ഇരു കൂട്ടരുടെയും വാദങ്ങളും കേട്ട കമ്മീഷൻ റിസർവ് ബാങ്കിൻ്റെ മാർഗനിർദ്ദേശങ്ങൾക്ക് വിരുദ്ധമായി എച്ച്ഡിഎഫ്‌സി ബാങ്ക് പ്രീ-ക്ലോഷർ ചാർജ് ഈടാക്കിയതായി കണ്ടെത്തി. ലോൺ കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് ലോൺ പൂർണ്ണമായും അടയ്ക്കാൻ തയ്യാറായ ഉപഭോക്താവിന് പ്രീ-ക്ലോഷർ ചാർജായി 73,925 രൂപ അന്യായമായി ഈടാക്കി. അതിനാൽ അധികം അടച്ച 73,925 രൂപയും നഷ്ടപരിഹാരമായി 10,000 രൂപയും കോടതിച്ചെലവുകൾക്കായി 5,000 രൂപയും സഹിതം 88,925 രൂപ ഷിബുവിന് നൽകണമെന്ന് കമ്മീഷൻ ഉത്തരവിട്ടത്. കമ്മിഷൻ പ്രസിഡൻ്റ് ബേബിച്ചൻ വെച്ചൂച്ചിറ, അംഗം നിഷാദ് തങ്കപ്പൻ എന്നിവർ ചേര്‍ന്നാണ് വിധി പ്രസ്താവിച്ചത്.





























