പത്തനംതിട്ട: പത്തനംതിട്ട കെ എഫ് സി നഗരസഭ അടച്ചു പൂട്ടി. അടുക്കളയിലെ മലിനജലവും കോഴി മാലിന്യവും അടക്കം പൊതുനിരത്തിലേക്ക് തുറന്നു വിട്ടതിനാണ് കെഎഫ്‌സിയ്ക്ക് പൂട്ട് വീണത്. പല തവണ നൽകിയ മുന്നറിയിപ്പുകൾ ഗൗനിക്കാതെ വന്നതോടെയാണ് കട അടച്ചു പൂട്ടാൻ നഗരസഭ ആരോഗ്യ വിഭാഗം തയ്യാറായത്. കടയ്ക്കുള്ളിൽ നിന്നുള്ള സകല മാലിന്യവും മുൻ വശത്തു നിർമ്മിച്ച ടാങ്കിലാണ് സംഭരിച്ചിരുന്നത്. ഇത് ഏറെ നാളായി പൊട്ടി ദുർഗന്ധം വമിക്കുകയായിരുന്നു. പല തവണ പരാതി നഗരസഭയിൽ ലഭിച്ചിരുന്നു.
സെന്റ് പീറ്റേഴ്സ‌് ജങ്ഷൻ-വെട്ടിപ്രം റോഡരികിലാണ് കെഎഫ്‌സി ഔട്ട്ലറ്റ്ലെറ്റ് പ്രവർത്തിക്കുന്നത്. പരിശോധനയ്ക്ക് ചെല്ലുന്ന ഉദ്യോഗസ്ഥർ കണ്ണടച്ചു മടങ്ങി പോരുകയാണ് പതിവ്. ഉടൻ തന്നെ ശരിയാക്കാം എന്ന കട നടത്തിപ്പുകാരുടെ വാക്ക് മുഖവിലയ്ക്ക് എടുത്താണ് ഇവർ മടങ്ങിയത്. നിറഞ്ഞു കിടക്കുന്ന ടാങ്ക് രാത്രികാലങ്ങളിൽ തുറന്ന് മലിന ജലം റോഡിലേക്ക് ഒഴുക്കുകയും ചെയ്‌തിരുന്നു. ഇന്ന് പുലർച്ചെയും ഇത് ആവർത്തിച്ചതോടെയാണ് നഗരസഭാധികൃതർ ഉണർന്നത്. തുടർന്ന് നോട്ടീസ് നൽകി കട അടച്ചു പൂട്ടുകയായിരുന്നു.





























