പത്തനംതിട്ട: പത്തനംതിട്ട കെ എസ് ആർ ടി സി ഡിപ്പോയിലെ ജീവനക്കാർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതോടെ തിങ്കളാഴ്ച ഡിപ്പോ സർവ്വീസുകൾ താൽകാലികമായി നിർത്തിവെച്ച് അടച്ചിട്ടു. തുടർന്ന് കെ എസ് ആർ ടി സി ജീവനക്കാരുടെ നേതൃത്വത്തിൽ ഡിപ്പോയിൽ ശുചീകരണ പ്രവർത്തനങ്ങൾ നടന്നു. ചൊവ്വാഴ്ച മുതൽ ഡിപ്പോ പഴയതു പോലെ പ്രവർത്തനമാരംഭിക്കുമെന്നും എല്ലാ ജീവനക്കാർക്കും കോവിഡ് പരിശോധന നടത്തുമെന്നും ഡിപ്പോ അധികൃതർ അറിയിച്ചു. കെ എസ് ആർ ടി സി ജീവനക്കാരിൽ ഒൻപതു പേർക്കാണ് ഇവിടെ കോവിഡ് സ്ഥിരീകരിച്ചത്. 18 പേരാണ് നിരീക്ഷണത്തിലുള്ളത്.
വരുമാനമില്ലാതെ സർവ്വീസ് നടത്തുന്നതിനിടെ കോവിഡ് ഭീതിയും കടന്നുവന്നതോടെ സർവ്വീസുകൾ പ്രതിസന്ധിയിലായിരിക്കുകയാണ്. ആകെ അഞ്ചിൽ താഴെയുള്ള യാത്രക്കാരുമായാണ് പല ബസുകളും ഓടുന്നത്. രാവിലെയും വൈകുന്നേരവും സർക്കാർ ജീവനക്കാരും കടകളിലെ ജോലിക്കാരുമൊക്കെ യാത്രക്കാരായുണ്ടാകും. ശനിയും ഞായറും വീണ്ടും യാത്രക്കാരുടെ എണ്ണം കുറയും. മുമ്പുണ്ടായിരുന്ന വരുമാനത്തിന്‍റെ പകുതി പോലും ഇപ്പോൾ ഇല്ല.
സർവ്വീസുകളും മൂന്നിലൊന്നായി വെട്ടിക്കുറച്ചു. കോവിഡിന് മുമ്പ് ദിവസം 78 ഓളം സർവ്വീസുകൾ നടത്തിയിരുന്നതാണ്. എന്നാൽ ഇപ്പോൾ അത് 23 ആയി ചുരുങ്ങി. യാത്രക്കാർ തീരെ കുറവാണ്. വരുമാനത്തിലും വലിയ കുറവാണ്. എട്ട് മുതൽ ഒമ്പതു ലക്ഷം രൂപ വരെ വരുമാനം ലഭിച്ചിരുന്നിടത്ത് അത് ഒന്നര ലക്ഷത്തിൽ താഴെയായി മാറിയിരിക്കുകയാണ്. ഇതേ അവസ്ഥ തുടരുകയാണെങ്കിൽ വരും ദിവസങ്ങളിൽ വരുമാനം വീണ്ടും കുറയുമെന്നും ജീവനക്കാർ പറയുന്നു.