പത്തനംതിട്ട : മുനിസിപ്പാലിറ്റിയുടെ ഉടമസ്ഥതയിൽ നഗരത്തിൽ മൾട്ടിപ്ലക്സ് തീയറ്റർ കോംപ്ലക്സ് നിർമ്മിക്കുമെന്ന് നഗരസഭാ ചെയർമാൻ അഡ്വ.ടി സക്കീർ ഹുസൈൻ പറഞ്ഞു. പത്തനംതിട്ട അന്താരാഷ്ട്ര ചലച്ചിത്രമേള സംഘാടകസമിതിയുടെ വിലയിരുത്തൽ യോഗത്തിൽ ആധ്യക്ഷം വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചലച്ചിത്ര മേളയുടെ ആദ്യ എഡിഷൻ വിജയകരമായി പൂർത്തിയാക്കിയതിന് പിന്നിൽ നഗരത്തിലെ തിയേറ്ററുകളുടെ സഹകരണം ഉണ്ടായി. വരും വർഷങ്ങളിൽ കൂടുതൽ മികവോടെ മേള നടത്തുന്നതിന് മുൻകൂർ തയ്യാറെടുപ്പ് നടത്തുന്നതിന്റെ ഭാഗമായാണ് സാംസ്കാരിക വകുപ്പിന്റെ പിന്തുണയോടെ ഇത്തരമൊരു പദ്ധതി ഭരണസമിതി ആലോചിച്ചത്. ജില്ലാ ആസൂത്രണ സമിതിയിൽ അംഗീകാരത്തിനായി പദ്ധതി സമർപ്പിച്ചതായും അദ്ദേഹം പറഞ്ഞു. ചലച്ചിത്ര മേളയുടെ ഭാഗമായി എത്തിയ മുതിർന്ന ചലച്ചിത്ര പ്രവർത്തകരും രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരും ചലച്ചിത്രമേളയുടെ ആദ്യ എഡിഷൻ വൻ വിജയമാക്കിയത് സംഘാടകസമിതിയെ അഭിനന്ദിച്ചു. പരിമിതികളെ മറികടക്കാൻ ഒപ്പം നിന്ന ഏവർക്കും സംഘാടകസമിതി ചെയർമാൻ എന്ന നിലയിൽ അദ്ദേഹം നന്ദി പറഞ്ഞു.
ഐ എഫ് എഫ് പി സംഘാടക സമിതി ജനറൽ കൺവീനർ എം എസ് സുരേഷ് റിപ്പോർട്ട് അവതരിപ്പിച്ചു. മേളയിലെ മുഴുവൻ പ്രദർശനങ്ങളും സമയബന്ധിതമായി നടത്താനായി. ആദ്യം മേളയ്ക്ക് തന്നെ ജില്ലയ്ക്ക് അകത്തും പുറത്തുനിന്നുമുള്ള ചലച്ചിത്ര പ്രവർത്തകരുടെ ആവേശകരമായ പിന്തുണ ലഭിച്ചു. മേളയിൽ പ്രദർശിപ്പിച്ച ചലച്ചിത്രങ്ങളുടെ തിരഞ്ഞെടുപ്പ് വ്യാപക പ്രശംസ പിടിച്ചുപറ്റി. സംസ്ഥാന ചലച്ചിത്ര അക്കാദമിയും മാധ്യമങ്ങളും വലിയ പിന്തുണ നൽകിയതായും അദ്ദേഹം പറഞ്ഞു. സംഘാടകസമിതി വൈസ് ചെയർമാൻ ജി.വിശാഖൻ, ഡെലിഗേറ്റ് കമ്മിറ്റി ചെയർമാൻ സി.കെ അർജുനൻ, പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ പി.കെ അനീഷ്, കൺവീനർ ആർ സാബു, ഫെസ്റ്റിവൽ ഡയറക്ടർ രഘുനാഥൻ ഉണ്ണിത്താൻ, മീഡിയ കമ്മിറ്റി കൺവീനർ വിനോദ് ഇളകള്ളൂർ, ഡെലിഗേറ്റ് കമ്മിറ്റി കൺവീനർ എ ഗോകുലേന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.
ചലച്ചിത്രമേളയുടെ മികച്ച മാധ്യമ റിപ്പോർട്ടിങ്ങിനുള്ളള്ള പുരസ്കാരം സി.കെ അഭിലാൽ മാതൃഭൂമി (ദൃശ്യമാധ്യമം), കേരള കൗമുദി (പത്രം) എന്നിവർക്ക് സമ്മാനിച്ചു. മേളയിൽ സന്നദ്ധ പ്രവർത്തകരായി വിവിധ കോളേജുകളിൽ നിന്ന് എത്തിയ വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ മുഖ്യകാർമികത്വത്തിൽ രാജ്യത്ത് ആദ്യമായി നടന്ന ചലച്ചിത്രമേള എന്ന ചരിത്രത്തിൻ്റെ ഭാഗമാകാനായതിൽ ഏവരും സന്തോഷം പ്രകടിപ്പിച്ചു. മേളയുടെ വിജയകരമായ നടത്തിപ്പ് പൂർത്തിയാക്കിയതിനാൽ സംഘാടകസമിതി തിരിച്ചുവിട്ടതായി ചെയർമാൻ അറിയിച്ചു.





























