പത്തനംതിട്ട : തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പ് സമാഗതമായതോടെ സംവരണ മണ്ഡലങ്ങളും വാർഡുകളും നിശ്ചയിച്ചതിനു പിന്നാലെ മത്സര രംഗത്തു വരാൻ താത്പര്യപ്പെടുന്നവർ അണിയറനീക്കം സജീവമാക്കി. ജില്ലാ പഞ്ചായത്തിലെ 16 മണ്ഡലങ്ങളിലും നിലവിലുള്ള സാഹചര്യം മാറി. നിലവിലെ ജനറൽ മണ്ഡലങ്ങൾ മുഴുവൻ സംവരണമായി.
കഴിഞ്ഞ തവണത്തെ സംവരണ മണ്ഡലങ്ങൾ കോന്നി ഒഴികെ ജനറലുമായി. ജനറൽ മണ്ഡലങ്ങളിൽ വനിതകൾക്ക് മത്സരിക്കാമെങ്കിലും നിലവിലെ സാഹചര്യത്തിൽ മുഖ്യരാഷ്ട്രീയകക്ഷികൾ സിറ്റിംഗ് മെംബർമാർ ഉൾപ്പെടെ വനിതകളെ ജനറൽ മണ്ഡലങ്ങളിൽ മത്സരിപ്പിക്കേണ്ടതില്ലെന്ന നിലപാടിലാണ്. ഇതോടെ സിറ്റിംഗ് മെംബർമാർ വീണ്ടും മത്സരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ പുതിയ മണ്ഡലങ്ങൾ തേടേണ്ടിവരും. തൊട്ടടുത്ത മണ്ഡലങ്ങളിൽ അനുകൂല സാധ്യത ഉയരുന്നുവെന്നതാണ് ഇവർക്ക് ആശ്വാസമാകുന്നത്. എന്നാൽ നിലവിലെ മെംബർമാരിൽ നല്ലൊരുപങ്കും ഇനി മത്സരിക്കുന്നില്ലെന്ന നിലപാടിലാണ്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണാദേവി തെരഞ്ഞെടുക്കപ്പെട്ടിരുന്ന കോയിപ്രം മണ്ഡലം ഇത്തവണ ജനറൽ പട്ടികയിലാണ്. വൈസ് പ്രസിഡന്റ് ജോർജ് മാമ്മൻ കൊണ്ടുർ പ്രതിനിധാനം ചെയ്തിരുന്ന കോഴഞ്ചേരി വനിതാ സംവരണവുമായി. ജോർജ്ജ് മാമ്മൻ കൊണ്ടുരിന് വേണമെങ്കിൽ കോയിപ്രത്ത് ഒരു മത്സരമാകാം. പക്ഷേ പാർട്ടിയിൽ അനുകൂല സാഹചര്യം ഉണ്ടാകേണ്ടതുണ്ട്.
പൊതു മരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ റെജി തോമസ് പ്രതിനിധാനം ചെയ്ത ആനിക്കാട് പട്ടികജാതി വനിതാ സംവരണമായി. നിലവിലെ പട്ടികജാതി വനിതാ സംവരണ മണ്ഡലമായ മലയാലപ്പുഴ ജനറൽ പട്ടികയിലായി. ഇവിടെ മത്സരിച്ചിരുന്നത് കെ.ജി. അനിതയാണ്. കെ.ജി. അനിത പട്ടികജാതി വനിത മണ്ഡലത്തിലും എം.ജി. കണ്ണൻ പട്ടികജാതി മണ്ഡലത്തിലും തുടർച്ചയായി രണ്ടുതവണ ജില്ലാ പഞ്ചായത്തിൽ അംഗമായിരുന്നു. കണ്ണൻ പ്രതിനിധാനം ചെയ്തിരുന്ന അങ്ങാടിക്കു പകരം ഇത്തവണ കോന്നിയാണ് പട്ടികജാതി സംവരണമായിരിക്കുന്നത്. അനിതയും കണ്ണനും ഇത്തവണ മത്സര രംഗത്തുണ്ടാകില്ലെന്നാണ് സൂചന.
നിലവിൽ വനിതാ സംവരണ മണ്ഡലങ്ങളായിരുന്ന റാന്നി, പ്രമാടം, മലയാലപ്പുഴ, കുളനട, ഏനാത്ത് എന്നിവയാണ് ജനറൽ മണ്ഡലങ്ങളായി മാറുന്നത്. പുളിക്കീഴ്, മല്ലപ്പള്ളി, പള്ളിക്കൽ, അങ്ങാടി, ചിറ്റാർ, കൊടുമണ് എന്നിവയാണ് ജനറൽ മണ്ഡലങ്ങൾ. ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനത്തെ സംബന്ധിച്ച സംവരണമാകുമോയെന്നതു സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനാണ് തീരുമാനമെടുക്കേണ്ടത്. നിലവിൽ വനിതാ സംവരണമായതിനാൽ ജനറൽ പട്ടികയിലേക്കു മാറാമെങ്കിലും പട്ടികജാതി സംവരണമാകാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല