പത്തനംതിട്ട : ഓമല്ലൂരിൽ സ്വകാര്യ ഓഡിറ്റോറിയത്തിൽ പാർക്ക് ചെയ്ത സ്കൂട്ടർ മോഷ്ടിച്ച കേസിൽ രണ്ടുപേരെ പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തു. ഒന്നാംപ്രതി ആലപ്പുഴ കാർത്തികപ്പള്ളി ചിങ്ങോലി ചേപ്പാട് കാഞ്ഞാർ ദുർഗാദേവി ക്ഷേത്രത്തിന് സമീപം വളയിക്കകത്ത് വീട്ടിൽ വിഷ്ണു (33). ഇപ്പോൾ ഓമല്ലൂർ ആറ്റരികം തയ്യിൽ പുത്തൻ വീട്ടിൽ വാടകയ്ക്ക് താമസം. രണ്ടാംപ്രതി ഓമല്ലൂർ ആറ്റരികം പടിഞ്ഞാറേ കടുംപള്ളിൽ വീട്ടിൽ ശശിക്കുട്ടൻ (64) എന്നിവരാണ് പിടിയിലായത്. വിഷ്ണു മോഷ്ടിച്ച് കടത്തിയ സ്കൂട്ടർ ശശികുട്ടന് കൈമാറുകയായിരുന്നു. മോഷണ മുതലാണെന്ന് അറിഞ്ഞുകൊണ്ടാണ് ഇയാൾ വിഷ്ണുവിൽ നിന്ന് സ്കൂട്ടർ വാങ്ങിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
കഴിഞ്ഞ 13ന് വൈകിട്ട് 6.30 നാണ് ഓമല്ലൂർ പുത്തൻപീടിക പാറപ്പാട്ട് തെക്കേ മുറിയിൽ ലിജോയുടെ സ്കൂട്ടർ വിഷ്ണു മോഷ്ടിച്ചു കടത്തിക്കൊണ്ടുപോയത്. 16ന് ലിജോ പരാതി നൽകിയത് പ്രകാരം പത്തനംതിട്ട പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സ്ഥലത്തെ സിസിടിവി ക്യാമറകൾ പരിശോധിക്കുകയും വർക്ക് ഷോപ്പുകൾ കേന്ദ്രീകരിച്ച് വ്യാപകമായ അന്വേഷണം നടത്തുകയും ചെയ്തു. തുടർന്ന് വിഷ്ണുവിനെ വീടിന് സമീപത്തുനിന്ന് കസ്റ്റഡിയിലെടുത്തു. മൊഴിയുടെ അടിസ്ഥാനത്തിൽ രണ്ടാം പ്രതിയെയും കസ്റ്റഡിയിൽ എടുക്കുകയും വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കുകയും ചെയ്തു. ഇരുവരെയും വിശദമായി ചോദ്യം ചെയ്തതുപ്രകാരം സ്കൂട്ടർ പിന്നീട് കണ്ടെത്തി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.






























