പത്തനംതിട്ട : പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാൻഡ് പരിസരത്ത് അബാൻ മേൽപ്പാലവുമായി ബന്ധപ്പെട്ട് നിർമ്മിക്കുന്ന ഓടയിൽ മലിനജലം കെട്ടിക്കിടക്കുന്നത് രോഗഭീഷണിയും അപകടസാധ്യതയും വർദ്ധിപ്പിക്കുന്നു. ഓടയുടെ നിർമ്മാണം പൂർത്തിയാകാത്തതിനാലാണ് വെള്ളം ഒഴുകിപ്പോകാതെ കെട്ടിക്കിടക്കുന്നത്. നിർമ്മാണം ആരംഭിച്ചതുമുതൽ കെട്ടിക്കിടക്കുന്ന ഈ വെള്ളത്തിൽ കൊതുകുകൾ പെരുകാൻ തുടങ്ങിയിട്ടുണ്ട്. സ്വകാര്യ ബസ് സ്റ്റാൻഡിലേക്ക് പ്രവേശിക്കുന്ന പ്രധാന പാതയും കാൽനടയാത്രക്കാർ ഉപയോഗിക്കുന്ന വഴിയും ഇതിന് സമീപത്തുകൂടിയാണ്.
തുറന്നുകിടക്കുന്ന ഓട അപകടസാധ്യത വർദ്ധിപ്പിക്കുന്നുണ്ടെങ്കിലും ഇവിടെ അപകടസൂചന ബോർഡുകളൊന്നും സ്ഥാപിച്ചിട്ടില്ല. വിദ്യാർത്ഥികളടക്കമുള്ള നിരവധി പേരാണ് ഈ വഴി യാത്ര ചെയ്യുന്നത്. ഓടയുടെ നിർമ്മാണം എത്രയും പെട്ടെന്ന് പൂർത്തിയാക്കിയാൽ മാത്രമേ ഈ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ കഴിയൂ എന്ന് സമീപത്തെ വ്യാപാരികൾ ചൂണ്ടിക്കാട്ടി.





























