പുളിക്കീഴ്: നിരോധന ഉത്തരവ് ലംഘിച്ച് കോടികൾ വിലമതിക്കുന്ന സംസ്ഥാന പാതയോരത്തെ നിലം ഒറ്റരാത്രികൊണ്ട് നികത്തിയെടുത്ത സംഭവത്തിൽ സ്ഥലം തഹസിൽദാർ ഉൾപ്പെടുന്ന സംഘം സന്ദർശിച്ചു സ്ഥിതിഗതികള്‍ വിലയിരുത്തി. സംഭവത്തില്‍ നിയമ നടപടികൾ കൈകൊള്ളുമെന്ന് തഹസിൽദാർ പറഞ്ഞു.
സംസ്ഥാന പാതയിൽ കടപ്ര വില്ലേജ് പരിധിയിലുൾപ്പെടുന്ന പുളിക്കീഴ് ജംഗ്ഷന് സമീപത്തെ 10 സെന്റ് നിലമാണ് സ്വകാര്യവ്യക്തി ശനിയാഴ്ച രാത്രിയിൽ അനധികൃതമായി നികത്തിയത്. ഭൂമിയുടെ നാലുവശത്തും ഷീറ്റ് ഉപയോഗിച്ച് മറച്ചാണ് മണ്ണടിച്ചത്.
നിലംനികത്തുന്നത് തടഞ്ഞുകൊണ്ട് കഴിഞ്ഞ ഏഴാം തീയതി വില്ലേജ് ഓഫീസർ നിരോധന ഉത്തരവ് നൽകിയിരുന്നു. ഉത്തരവിന്റെ പകർപ്പ് സബ് കളക്ടർക്കും തഹസിൽദാർക്കും കൈമാറുകയും ചെയ്തിരുന്നു. ഈ ഉത്തരവ് ലംഘിച്ചുകൊണ്ടാണ് നിലംനികത്തൽ നടത്തുന്നത്.
പുളിക്കീഴ് പോലീസ് സ്റ്റേഷൻ പരിധിയിൽ 52 നിരീക്ഷണ ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. ഈ കാമറകളിലെ ദൃശ്യങ്ങൾ 24 മണിക്കൂർനേരവും ഇടതടവില്ലാതെ പുളിക്കീഴ് പോലീസ് സ്റ്റേഷനിലെ കംപ്യൂട്ടർ റൂമിൽ ലഭ്യവുമാണ്. ക്യാമറക്കണ്ണുകളും വെട്ടിച്ചാണ് അനധികൃത നിലംനികത്തൽ നടന്നത്.































