പത്തനംതിട്ട : പത്തനംതിട്ട റിങ് റോഡരികിലെ കടയില്‍ സാധനം വാങ്ങിക്കൊണ്ട് നിന്ന വീട്ടമ്മ കാറിടിച്ച് മരിച്ച സംഭവത്തിൽ സഹോദരങ്ങൾ പത്തനംതിട്ട പോലീസിന്റെ പിടിയിലായി. കോന്നി കിഴക്കുപുറം നിരവേൽ വീട്ടിൽ മോഹനന്റെ മക്കളായ ജിതിൻ മോഹൻ (31) നിതിൻ മോഹൻ (27) എന്നിവരാണ് അറസ്റ്റിലായത് .
ഇന്നലെ രാത്രി 7.45 ന് പത്തനംതിട്ട റിംഗ് റോഡിനു സമീപമുള്ള ജെ മാർട്ടിനു മുൻപിലായിരുന്നു ദാരുണമായ സംഭവം നടന്നത്. കരിമ്പനാക്കുഴി ആലുംമൂട്ടില്‍ സത്യനും ഭാര്യ ശാന്തയും റിംഗ് റോഡിനു സമീപം ചായക്കട നടത്തുകയാണ്. ഇന്നലെ വൈകുന്നേരം കടപൂട്ടിയ ശേഷം ഇരുവരും തൊട്ടടുത്ത ഉണക്കമീന്‍ കടയില്‍ സാധനം വാങ്ങാന്‍ നില്‍ക്കുകയായിരുന്നു. ഈ സമയം അമിത വേഗതയില്‍ സ്റ്റേഡിയം ഭാഗത്ത് നിന്നു വന്ന കാറ് ദമ്പതികളെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
ശാന്തയെ തൊട്ടടുത്തിരുന്ന സ്‌കൂട്ടറില്‍ ചേര്‍ത്തു വെച്ച് ഇടിച്ച ശേഷം കാര്‍ മരത്തിലിടിച്ച് നിൽക്കുകയായിരുന്നു ശാന്തയുടെ കലിന്റെ ഒരുഭാഗം അറ്റുപോയി. അരയുടെ താഴ്ഭാഗം തകര്‍ന്നു. ഇരുവരെയും പത്തനംതിട്ട ജനറല്‍ ആശുപത്രയില്‍ എത്തിച്ച ശേഷം തിരുവല്ല സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് ശാന്ത മരിച്ചത്. സത്യന്‍ ഗുരുതര പരുക്കുകളോടെ ചികിത്സയിലാണ്.
കാറോടിച്ചിരുന്ന ജിതിനും നിതിനും സ്ഥലത്ത് നിന്ന് രക്ഷപെട്ടിരുന്നു. ഇരുവരെയും ഇന്ന് രാവിലെയാണ് പോലീസ് പിടികൂടിയത് . കാറിനുള്ളില്‍ നിന്ന് മദ്യക്കുപ്പികളും കണ്ടെത്തിയിട്ടുണ്ട്. ഡിവൈ.എസ്.പി കെ. സജീവിന്റെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.































