കൊടുമൺ: പ്രവർത്തനം നിലച്ച കൊടുമൺ കൈത്തറി നെയ്ത്ത് സഹകരണ സംഘത്തിന്റെ സ്ഥലവും കെട്ടിടവും കാടുകയറി നശിക്കുന്നു. ചുറ്റുമതിൽ തകർന്നതോടെ സാമൂഹ്യവിരുദ്ധർ കെട്ടിടത്തിനുള്ളിൽ നാശനഷ്ടങ്ങളുണ്ടാക്കുന്നതും പതിവായി. ചരിത്രപ്രസിദ്ധമായ കൊടുമൺ പള്ളിയറ ദേവീക്ഷേത്രത്തിനു സമീപം സ്ഥിതിചെയ്യുന്ന കെട്ടിടമാണ് ഏതുനിമിഷവും തകർന്നു വീഴാവുന്ന നിലയിൽ നിൽക്കുന്നത്. കഴുക്കോലും പട്ടികകളും ഒടിഞ്ഞ് മേൽക്കൂരയുടെ ഷീറ്റുകൾ നിലംപൊത്തി. കെട്ടിടത്തിന്റെയും ഷോറൂമിന്റെയും ഷട്ടറുകൾ തുരുമ്പെടുത്ത് നശിച്ചു തുടങ്ങി.ലക്ഷങ്ങൾ വിലവരുന്ന തറികളെല്ലാം മഴയും വെയിലുമേറ്റ് നശിക്കുകയാണ്. ഇൻഡസ്ട്രിയൽ സൊസൈറ്റിയായി വ്യവസായവകുപ്പിൽ രജിസ്ട്രേഷൻ ചെയ്ത ദളിത് ഹാൻഡ് വിവേഴ്സ് ഇൻഡസ്ട്രിയൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി എന്ന പേരിൽ 1985 ലാണ് ഈ നെയ്ത്തുശാല പ്രവർത്തനമാരംഭിക്കുന്നത്. നെയ്ത്ത് പരിശീലനം ലഭിച്ച പട്ടികജാതി വിഭാഗത്തിൽപ്പെട്ട തൊഴിലാളികളെ ഉൾപ്പെടുത്തി തുടങ്ങിയതാണ് സംഘം
തുടക്കത്തിൽ 50 തൊഴിലാളികൾ ഇവിടെ പണിയെടുത്തിരുന്നു. കൊടുമൺ പഞ്ചായത്തിനും സമീപപ്രദേശങ്ങളിലെ മറ്റ് പഞ്ചായത്തുകളിൽ നിന്നുമായിരുന്നു തൊഴിലാളികൾ എത്തിയിരുന്നത്. സാരി,മുണ്ട്,ഷർട്ട് പീസ്,കൈയിലി,ഷീറ്റ്, തോർത്ത് തുടങ്ങിയ വസ്ത്രങ്ങളായിരുന്നു ഇവിടെ ഉല്പാദിപ്പിച്ചു കൊണ്ടിരുന്നത്.ചാത്തന്നൂർ ,ആറ്റിങ്ങൽ,ബാലരാമപുരം,തൃശൂർ,എന്നിവിടങ്ങളിൽ നിന്നായിരുന്നു ഇവിടെ വസ്ത്രങ്ങൾക്ക് വേണ്ട നൂലുകൾ എത്തിച്ചിരുന്നത്. നെയ്ത്ത് വസ്ത്രങ്ങളുടെ വിപണി ഇല്ലാതായത് കൂലി കുറവും ജോലി ഭാരവും മൂലം തൊഴിലാളികളുടെ എണ്ണത്തിൽ ക്രമാനുഗതമായി കുറവുണ്ടായി. 2012ൽ പ്രവർത്തനം പൂർണമായി നിലച്ചു.കേന്ദ്രം പ്രവർത്തിക്കാത്തതിനെതിരെ ഉയർന്ന പ്രതിഷേധത്തെ ഭാഗമായി വർഷങ്ങൾക്കുശേഷം ഇതിൻറെ സമീപം മറ്റൊരു നെയ്ത്ത് കേന്ദ്രം ആരംഭിച്ചെങ്കിലും അതിൻറെ അവസ്ഥയും ഇന്ന് പരിതാപകരമാണ്
അതെ സമയം എസ്.സി,എസ്.ടി വിഭാഗത്തിൽപ്പെട്ട ഒട്ടനവധി ചെറുപ്പക്കാർക്ക് തൊഴിൽ നൽകുന്ന ഈ സംരംഭം പുനർജീവിപ്പിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും അല്ലെങ്കിൽ മറ്റു വ്യവസായങ്ങൾക്ക് കെട്ടിടം വിട്ടു നൽകണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം