ദില്ലി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിലെ കേന്ദ്ര നയങ്ങൾ ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ വേഗത്തിൽ കുതിച്ചുയരാൻ സഹായിച്ചുവെന്ന് അമിത് ഷാ. കൊവിഡ് മഹാമാരിക്ക് ശേഷം മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യൻ സമ്പദ് വ്യവസ്ഥ വേഗത്തിൽ വളർന്നു എന്നും അദ്ദേഹം പറഞ്ഞു. ലോകം മുഴുവൻ മഹാമാരിക്കെതിരെ പോരാടുമ്പോൾ കൊവിഡിന് ശേഷമുള്ള സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനുള്ള തീരുമാനങ്ങൾ പ്രധാനമന്ത്രി മോദി എടുത്തിരുന്നു. ആ സമയത്ത് എടുത്ത തീരുമാനം രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് ഗുണം ചെയ്തു – ഷാ പറഞ്ഞു.
രണ്ടാം തരംഗത്തിനിടയിൽ ഓക്സിജൻ പ്രതിസന്ധി പരിഹരിക്കാൻ മോദി എല്ലാം ചെയ്തുവെന്നും ഷാ പറഞ്ഞു. മെഡിക്കൽ ഓക്‌സിജന്റെ ഉൽപാദനം 1,500 മെട്രിക് ടൺ ആയിരുന്നു. എന്നാൽ 15,000 മെട്രിക് ടൺ ഓക്‌സിജനാണ് വേണ്ടിയിരുന്നത്. മോദി ഇടപെട്ട് ഉൽപാദനം വർധിപ്പിച്ചു എന്നും അദ്ദേഹം പറഞ്ഞു. 2014 ന് ശേഷം ഇന്ത്യ സ്ഥിരതയുള്ള ഒരു സർക്കാരിനെ കണ്ടു.
2014 ന് മുമ്പ്, ഇന്ത്യ നയപരമായ തളർച്ചയിലായിരുന്നു. ഇന്ത്യയുടെ അന്തസ്സ് തകർന്നു, ക്ഷമയും ആസൂത്രണവും കൊണ്ട് പ്രധാനമന്ത്രി മോദി നിരവധി പ്രശ്നങ്ങൾ വിജയകരമായി പരിഹരിച്ചു- ഷാ പറഞ്ഞു. ലോകം മുഴുവൻ കൽക്കരി പ്രതിസന്ധി നേരിടുമ്പോൾ കേന്ദ്രം വരുത്തിയ പരിഷ്കാരങ്ങൾ കാരണം ഇന്ത്യയ്ക്ക് കൽക്കരി ഉൽപ്പാദനം വർധിപ്പിക്കാൻ കഴിഞ്ഞു. ഞാൻ മുന്നോട്ട് പോയാൽ, ഇത് മഹാഭാരതത്തിൽ നിന്നോ രാമായണത്തിൽ നിന്നോ ഉള്ള ഒരു ഉദ്ധരണിയാണെന്ന് നിങ്ങൾ കരുതും – അമിത്ഷാ പറഞ്ഞു.