തിരുവല്ല : അപ്പര്‍കുട്ടനാട്ടില്‍ പട്ടയത്തിനായി 22 കുടുംബങ്ങള്‍ കാത്തിരിപ്പ് തുടങ്ങിയിട്ട് വര്‍ഷങ്ങള്‍. പച്ച പുതുവല്‍ കോളനിയില്‍ 22 കുടുംബങ്ങള്‍ പട്ടയത്തിനായി കാത്തിരിപ്പ് തുടരുന്നു. ഭവന നിര്‍മാണവും പഠനവും വഴിമുട്ടിയെന്ന് കോളനി നിവാസികള്‍ പറയുന്നു. എടത്വാ പഞ്ചായത്ത് 14-ാം വാര്‍ഡില്‍ പച്ച പുതുവല്‍ കോളനിയിലെ 22 കുടുംബങ്ങളാണ് നൂറ്റാണ്ടുകളായി പട്ടയത്തിന് വേണ്ടി കാത്തിരിക്കുന്നത്. വൃദ്ധരും കുട്ടികളും അടങ്ങി 127 ഓളം ആളുകളാണ് ഇവിടെ താമസിക്കുന്നത്. വില്ലേജ് രേഖയില്‍ കോളനി തോട് നികത്തിയ സ്ഥലമായാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ചതുപ്പ് നിലമായി കിടന്ന പ്രദേശം നികത്തിയാണ് കോളനിക്കാര്‍ താമസ സൗകര്യം ഒരുക്കിയത്. മൂന്ന് തലമുറകള്‍ പിന്നിട്ടിട്ടും കൈവശാവകാശ രേഖയോ പട്ടയമോ ലഭിച്ചിട്ടില്ല. പലതവണ ആവശ്യം ഉന്നയിച്ച് റവന്യൂ ഉദ്യോഗസ്ഥന്മാരെ കോളനിക്കാര്‍ സമീപിച്ചെങ്കിലും നടപടി ഉണ്ടായില്ല. ഭവന നിര്‍മാണ പദ്ധതിയില്‍ അപേക്ഷ നല്കിയ ഗുണഭോക്താക്കളുടെ പട്ടയം നല്കാന് ആവശ്യപ്പെട്ടതായി കോളനിയിലെ താമസക്കാരനായ വിനോദ് പറയുന്നു. വിനോദിന്റ ഉള്‍പ്പെടെ നിരവധി കുടുംബങ്ങള്‍ താല്‍ക്കാലിക ഷെഡുകളിലാണ് അന്തിയുറങ്ങുന്നത്. പ്രളയകാലത്ത് കോളനിക്കാര്‍ ഏറെ ദുരിതം അനുഭവിക്കണം. ശക്തമായ ഒഴുക്കില്‍ ഒട്ടുമിക്ക താമസക്കാരുടെയും വീടുകള്‍ നിലംപൊത്തിയിരുന്നു.
വെള്ളം ഇറങ്ങിയശേഷം വീണ്ടും താല്‍ക്കാലിക ഷെഡുകള്‍ നിര്‍മിച്ചാണ് താമസം. ചെറിയ വെള്ളപ്പൊക്കത്തില്‍ പോലും വെള്ളം കയറുന്നത് പതിവാണ്. പഠനാവശ്യത്തിനായി ബാങ്ക് ലോണ്‍ ലഭ്യമാകുന്നതിനും പട്ടയം തടസ്സമായി നില്ക്കുന്നു. കര്‍ഷക തൊഴിലാളികള്‍ മാത്രം താമസിക്കുന്ന കോളനിയില്‍ വിദ്യാര്‍ഥികളുടെ ഉപരിപഠനം പോലും മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുന്നില്ല.





























