തിരുവനന്തപുരം : പതിനൊന്നാം ശമ്പളക്കമ്മിഷൻ വെള്ളിയാഴ്ച സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കും. സർക്കാർ ജീവനക്കാരുടെ ശമ്പളവും ആനുകൂല്യങ്ങളും പെൻഷനും പരിഷ്‌കരിക്കാനുള്ള ശുപാർശകളാണ് ആദ്യഘട്ടത്തിൽ നൽകുന്നത്. ശമ്പളത്തിലും പെൻഷനിലും പത്തുശതമാനംവരെ വർധനയാണു പ്രതീക്ഷിക്കുന്നത്.
ജീവനക്കാരുടെ പെൻഷൻപ്രായം രണ്ടുവർഷം കൂട്ടാൻ കമ്മിഷൻ ശുപാർശ ചെയ്തേക്കും. എന്നാൽ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കേ സർക്കാർ ഈ നിർദേശം പരിഗണിക്കില്ല.
വെള്ളിയാഴ്ച മൂന്നുമണിക്കാണ് മുഖ്യമന്ത്രിക്ക് കമ്മിഷൻ റിപ്പോർട്ട് നൽകുക. റിപ്പോർട്ട് കിട്ടിയാൽ പരിശോധിക്കാൻ മന്ത്രിസഭാ ഉപസമിതിയെ നിയോഗിക്കും. എന്നാൽ, ഇത്തവണ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വൈകാതെ നിലവിൽവരാൻ സാധ്യതയുള്ളതിനാൽ വിശദമായ പരിശോധനയ്ക്കു സമയമില്ല. റിപ്പോർട്ട് ലഭിച്ച് ദിവസങ്ങൾക്കുള്ളിൽത്തന്നെ ശമ്പളപരിഷ്‌കരണ ഉത്തരവ് സർക്കാർ പുറപ്പെടുവിച്ചേക്കും.