കൊച്ചി : തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ പി സി ജോർജ്ജാണ് താരം. പി.സി ജോർജ് മുസ്ലിം തീവ്രവാദത്തിനെതിരെ ആഞ്ഞടിക്കുകയും തുടർന്ന് പി.സി ജോർജ്ജിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയും പിന്നീട് ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു. മതവിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ അറസ്റ്റിലായ പി.സി ജോര്‍ജ് ജാമ്യം ലഭിച്ച ശേഷം കേന്ദ്രമന്ത്രി വി മുരളീധരനുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. മുസ്ലിം വിഭാഗത്തിനെതിരെ നടത്തിയ വിദ്വേഷ പ്രസംഗത്തിൽ ബിജെപി നേതൃത്വത്തിൽ നിന്നും പി.സി ജോർജിന് ലഭിച്ചത് അകമഴിഞ്ഞ പിന്തുണയാണ്. അതിന്റെ ഉത്തമ ഉദാഹരണമായിരുന്നു വി മുരളീധരന്റെ ഈ വിഷയത്തിലുള്ള ഇടപെടൽ. വലിയൊരു പിന്തുണ തന്നെയാണ് ബിജെപിയുടെ ഭാഗത്ത് നിന്ന് പി.സി ജോർജ്ജിന് ലഭിച്ചത്. ഇത് തൃക്കാക്കരയിലെ ക്രിസ്ത്യൻ സമുദായത്തിന്റെയും കോൺഗ്രസിലെ ചില ന്യൂനപക്ഷങ്ങളുടെയും വോട്ട് ബിജെപിയ്ക്ക് അനുകൂലമാക്കി തൃക്കാക്കര പിടിക്കാനുള്ള ഒരു ശ്രമമാണ് ഇതിന്റെ പിന്നിൽ എന്ന് തന്നെ പറയാം. അതുകൊണ്ട് തന്നെ ഇപ്രാവശ്യത്തെ തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി ആയിരിക്കില്ല താരം പി.സി ജോർജ്ജായിരിക്കും താരം.
മാത്രമല്ല പി.സി ജോർജ്ജിന് കേരളത്തിലെ രാഷ്ട്രീയ പാർട്ടികൾക്കിടയിലുള്ള സ്വാധീനവും ബിജെപിയുമായി അടുത്തു കഴിഞ്ഞാൽ കേന്ദ്ര സർക്കാരിലുള്ള സ്വാധീനങ്ങളും നിലനിർത്താം. പി.സി ജോർജ് എന്ന വ്യക്തി ഒന്നും കാണാതെയോ എവിടെയെങ്കിലും പിടിവള്ളി ഇല്ലാതെയോ കൃത്യമായ രാഷ്ട്രീയ ലക്ഷ്യങ്ങൾ ഇല്ലാതെയോ ഇത്തരം വിമർശനങ്ങൾ ഉന്നയിക്കാറില്ല. പി.സി ജോർജ്ജിന്റെ പിന്നിൽ ശക്തമായ രാഷ്ട്രീയ ബന്ധങ്ങൾ ഉണ്ടെന്നാണ് മനസിലാക്കാൻ കഴിയുന്നത്. കൂടാതെ കേരളത്തിലെ ക്രൈസ്തവ ന്യൂനപക്ഷ വോട്ട് സ്വരൂപിക്കാനായി ബിജെപി കേന്ദ്രനേതൃത്വത്തിന്റെ പിന്തുണയോടെ പുതിയ രാഷ്ട്രീയപാര്‍ട്ടി രൂപീകരിക്കാൻ ശ്രമം നടക്കുന്നുവെന്ന റിപ്പോർട്ടുകളും പുറത്ത് വന്നിരുന്നു. ബിജെപി കേന്ദ്രനേതൃത്വത്തിന്റെ പിന്തുണയോടെ പുതിയ രാഷ്ട്രീയപാര്‍ട്ടി രൂപീകരണ ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന റിപ്പോർട്ടുകൾക്ക് കരുത്ത് പകരുന്നതാണ് മുസ്ലിം വിഭാഗത്തിനെതിരെ നടത്തിയ വിദ്വേഷ പ്രസംഗത്തിൽ ബിജെപിയിൽ നിന്നും സംഘപരിവാർ ഗ്രൂപ്പുകളിൽ നിന്നും പി സിക്ക് ലഭിച്ച ശക്തമായ പിന്തുണ.
2021 നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പൂഞ്ഞാർ മണ്ഡലത്തിൽ മുസ്ലീം വിഭാഗത്തിനെതിരെ വിദ്വേഷ പ്രസ്താവന നടത്തിയ പി സിക്ക് വ്യക്തമായ പ്ലാൻ ഉണ്ടായിരുന്നു. മുസ്ലീം വോട്ടുകൾ ലഭിക്കാനുള്ള സാധ്യത വിരളമായതിനാൽ മുസ്ലീം വിദ്വേഷ പ്രസ്താവനയിലൂടെ മറ്റ് വിഭാഗങ്ങളുടെ വോട്ട് നേടുക എന്നതായിരുന്നു ലക്ഷ്യം. എന്നാൽ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ വൻ പരാജയമാണ് നേരിട്ടത്. എന്നാൽ പൂഞ്ഞാറിലെ പ്രസംഗത്തിലും പിസിക്ക് ബിജെപിയിൽ നിന്നും പരോക്ഷമായി പിന്തുണ ലഭിച്ചു. തെരഞ്ഞെടുപ്പിൽ വൻ പരാജയം നേരിട്ടതോട്ടെ സജീവ രാഷ്ട്രീയത്തിൽ സാന്നിധ്യം കുറഞ്ഞതിന് പിന്നാലെയാണ് തിരുവനന്തപുരത്ത് നടന്ന ഹിന്ദു മഹാപരിഷത്തിന്റെ അനന്തപുരി ഹിന്ദു മഹാസമ്മേളന വേദിയിൽ നടത്തിയ പ്രസംഗത്തിൽ മുസ്ലിം വിഭാഗത്തിനെതിരെ പി സി ജോർജ് വീണ്ടും വിവാദ പ്രസ്താവന നടത്തിയത്. വിദ്വേഷ പ്രസംഗത്തിൽ അറസ്റ്റ് ഉണ്ടായതിന് പിന്നാലെ ബിജെപി നേതൃത്വം അദ്ദേഹത്തിന് തുറന്ന പിന്തുണ നൽകുകയും ചെയ്തു.
ക്രൈസ്തവ വിഭാഗത്തെ ഒപ്പം നിർത്തി രഷ്ട്രീയ നേട്ടമുണ്ടാക്കാൻ കാലങ്ങളായി ശ്രമിക്കുന്ന ബിജെപിക്ക് ലഭിച്ച ഏറ്റവും മികച്ച നേതാവായിരിക്കും പി.സി ജോർജ്. സംസ്ഥാനത്തെ ക്രിസ്ത്യന്‍ സമുദായത്തെ ഒപ്പം നിർത്താൻ ബിജെപി ശ്രമം നടത്തുന്നുണ്ട്. തെരഞ്ഞെടുപ്പുകൾ കഴിഞ്ഞ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ബിജെപിയുടെ വിജയത്തിൽ നിർണായകമായത് ക്രിസ്ത്യൻ വിഭാഗത്തിൽ നിന്നുമുള്ള വോട്ടുകളാണ്. കേരളത്തിലെ ഹിന്ദു വിഭാഗത്തിന്റെ ഭൂരിഭാഗം വോട്ടുകൾ എൽഡിഎഫിലേക്കും ന്യൂനപക്ഷ വോട്ടുകളുടെ നല്ലൊരു ശതമാനം യുഡിഎഫിലേക്കും പോകുമ്പോഴാണ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ക്രിസ്ത്യൻ വോട്ടുകൾ ബിജെപിക്ക് അനുകൂലമാകുന്നത്. ഈ പശ്ചാത്തലത്തിൽ കേരളത്തിൽ നിർണായക ശക്തിയാകണമെങ്കിൽ ഒരു വിഭാഗത്തിൽ നിന്നും അകമഴിഞ്ഞ പിന്തുണ ബിജെപി ആഗ്രഹിക്കുന്നുണ്ട്. ലവ് ജിഹാദ്, ഹലാൽ, തീവ്രവാദം എന്നീ വിഷയങ്ങളിൽ ആളിക്കത്തിച്ച വേർതിരിവ് മുതലാക്കി ക്രിസ്ത്യൻ വിഭാഗത്തെ ഒപ്പം നിർത്താൻ സാധിക്കുമെന്ന് ബിജെപി ഉറച്ച് വിശ്വസിക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് പി സി ജോർജിന്റെ ഭാഗത്ത് നിന്നും തുടർച്ചയായി മുസ്ലിം സമുദായത്തിനെതിരായ പ്രസ്താവനകൾ ഉണ്ടാകുന്നത്.