തിരുവനന്തപുരം : ‘പോറ്റിയെ കേറ്റിയെ’ പാരഡി ഗാനത്തിന്റെ അണിയറപ്രവർത്തകർക്കെതിരെ കേസെടുത്ത സർക്കാർ തീരുമാനം മലയാളികൾക്ക് നാണക്കേടുണ്ടാക്കുന്നതാണെന്ന് കെ പി സി സി വർക്കിങ് പ്രസിഡന്റ് പി സി വിഷ്ണുനാഥ്. ആവിഷ്കാര സ്വാതന്ത്ര്യത്തിനായി പോരാട്ടം നടത്തുന്നുവെന്ന് വാദിക്കുന്ന സമയത്താണ് ഇത് നടക്കുന്നത്. ഒരു പാട്ടിനെ പോലും ഉൾക്കൊള്ളാൻ ഒരു ഭരണകൂടത്തിന് കഴിയുന്നില്ല.
അയ്യപ്പന്റെ കട്ടളയും ദ്വാരപാലക ശിൽപവും കടത്തിയവർക്കാണ് ഈ പാട്ട് കേൾക്കുമ്പോൾ വേദനയുണ്ടാകേണ്ടത്. അല്ലാതെ വിശ്വാസികൾക്ക് വേദനയുണ്ടാകേണ്ട യാതൊരു കാര്യവും ഇല്ലെന്ന് പി സി വിഷ്ണുനാഥ് പറഞ്ഞു. പാരഡി ഗാനത്തിന്റെ രചയിതാവായിട്ടുള്ള കുഞ്ഞബ്ദുള്ളയുടെ സർഗ്ഗപരമായ പ്രതിഷേധമായിരുന്നു അത്. അത് പോലും ഉൾക്കൊള്ളാൻ കഴിയാതെ കേസെടുക്കുക എന്നുപറഞ്ഞാൽ മലയാളി സമൂഹത്തിന് മൊത്തത്തിൽ നാണക്കേട് ഉണ്ടാകുന്നതാണെന്നും പി സി വിഷ്ണുനാഥ് വ്യക്തമാക്കി.
മതവികാരത്തെ വൃണപ്പെടുത്തുന്ന ഒന്നും തന്നെ പാരഡിയിൽ ഇല്ല സ്വർണം മോഷ്ടിച്ചുവെന്ന് പറയുന്നത് സത്യമായ കാര്യമാണ്. അത് ചെയ്തവരാണിപ്പോൾ ജയിലിൽ കിടക്കുന്നത്. ഈ വിഷയം വീണ്ടും വീണ്ടും ജനങ്ങളിലേക്ക് എത്തിച്ച് സർക്കാർ തന്നെ സ്വയം നാണം കേടുകയാണെന്ന് പി സി വിഷ്ണുനാഥ് കൂട്ടിച്ചേർത്തു.





























