കൊച്ചി : നീറ്റ് യു.ജി പരീക്ഷാ ക്രമക്കേടുകൾക്കെതിരെ രാജ്യവ്യാപകമായി വിദ്യാർഥികൾ നടത്തുന്ന പ്രതിഷേധങ്ങൾക്ക് പിന്തുണ അറിയിച്ച അവതാരകയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ പേളി മാണിക്കെതിരെ സമൂഹമാധ്യമങ്ങളിൽ രൂക്ഷമായ സൈബർ ആക്രമണം. സമരത്തിന്റെ ആവശ്യങ്ങളെ പിന്തുണച്ചുകൊണ്ടൊപ്പം അക്രമത്തിൽ നിന്ന് വിദ്യാർഥികൾ വിട്ടുനിൽക്കണമെന്നും ജീവൻ ഏറ്റവും പ്രധാനമാണെന്നും അഭ്യർഥിച്ച് പേളി പങ്കുവെച്ച കുറിപ്പാണ് വലിയ വിവാദങ്ങൾക്ക് വഴിവച്ചത്.
വിദ്യാർഥികൾക്ക് നീതിയുക്തവും സുതാര്യവുമായ വിദ്യാഭ്യാസ സംവിധാനമാണ് അർഹിക്കുന്നതെന്നും അവരുടെ ശബ്ദം കേൾക്കപ്പെടണമെന്നും പേളി കുറിച്ചു. എന്നാൽ പ്രതിഷേധങ്ങൾ അക്രമത്തിലേക്ക് വഴിമാറരുതെന്നും സമാധാനപരമായ സമരമാണ് ലക്ഷ്യം കൈവരിക്കാൻ സഹായിക്കുകയെന്നും അവർ അഭിപ്രായപ്പെട്ടു. പുതിയ വിവരങ്ങൾ പുറത്തുവരുന്ന സാഹചര്യത്തിൽ സ്വന്തം അഭിപ്രായം തിരുത്തുന്നത് ബലഹീനതയല്ല, മറിച്ച് വളർച്ചയുടെയും ഉത്തരവാദിത്തത്തിന്റെയും ഭാഗമാണെന്നും പേളി തന്റെ കുറിപ്പിൽ വ്യക്തമാക്കി.
പോസ്റ്റ് പുറത്തുവന്നതോടെ സമൂഹമാധ്യമങ്ങളിൽ പേളിക്കെതിരെ വ്യാപക വിമർശനമാണ് ഉയർന്നത്. വിഷയത്തിന്റെ ഗൗരവം ലഘൂകരിക്കുകയാണെന്നും നിഷ്പക്ഷതയുടെ പേരിൽ വ്യക്തമായ നിലപാട് ഒഴിവാക്കുകയാണെന്നുമായിരുന്നു ഒരു വിഭാഗത്തിന്റെ ആരോപണം. വിമർശനാത്മക കമന്റുകൾ രേഖപ്പെടുത്തിയ ചിലരെ പേളി ബ്ലോക്ക് ചെയ്തെന്ന ആരോപണവും ഇതിനിടെ ഉയർന്നു.
അധിക്ഷേപ കമന്റുകൾ വ്യാപകമായതിനെ തുടർന്ന് പേളി തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലെ കമന്റ് വിഭാഗം അടച്ചതായും റിപ്പോർട്ടുകളുണ്ട്. ഇതിനിടെ “കമന്റ് സെക്ഷൻ എന്റെ അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പ്രതിഫലനമാണ്” എന്ന തരത്തിലുള്ള ഒരു പ്രതികരണവും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചെങ്കിലും, അതിനുശേഷവും സൈബർ ആക്രമണം തുടർന്നുവെന്നാണ് വിവരം.
































