മൊറീന: മധ്യപ്രദേശിലെ മൊറീന ജില്ലയിൽ നൂറുകണക്കിന് നിയമവിരുദ്ധ ലിംഗ പരിശോധന നടത്തിയതിന് പ്യൂൺ പിടിയിൽ. ഡോക്ടറായി വേഷമിട്ടാണ് മുമ്പ് ശിപായിപ്പണി ചെയ്തിരുന്ന സഞ്ജു ശർമ്മ നിയമവിരുദ്ധ ലിംഗ പരിശോധന നടത്തിയിരുന്നത്. മൊറീന നഗരത്തിലെ ജൗറ റോഡിലെ ഗഡോറ പുരയിൽ മധ്യപ്രദേശ് ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. പോർട്ടബിൾ അൾട്രാസൗണ്ട് മെഷീനടക്കമുള്ള ഉപകരണങ്ങളും റെയ്ഡിൽ പിടിച്ചെടുത്തു. ഇയാൾക്കൊപ്പം സാമൂഹിക പ്രവർത്തക മീന ശർമ്മയെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ലിംഗ പരിശോധന ‘ബിസിനസായി’ മാറ്റിയ ശർമ, തന്‍റെ കീഴിൽ ഏജന്‍റുമാരടക്കമുള്ള ഒരു ശൃംഖല തന്നെ ഉണ്ടാക്കിയെടുത്തിരുന്നു.
മധ്യപ്രദേശിലെ ലിംഗാനുപാതം ഏറ്റവും കുറഞ്ഞ ജില്ലകളിൽ ഒന്നാണ് മൊറീന. ‘ഡോക്ടറായി’ മാറുന്നതിന് മുമ്പ് ജില്ലാ വിദ്യാഭ്യാസ വകുപ്പിൽ പ്യൂണായിരുന്നു സഞ്ജു ശർമ്മ. നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതായി കണ്ടെത്തിയതിനെത്തുടർന്ന് 2024 നവംബറിൽ ഇയാളെ സസ്പെൻഡ് ചെയ്തിരുന്നു. ഏകദേശം ആറ് മാസം മുമ്പ് ജയ്പൂരിൽ പോർട്ടബിൾ അൾട്രാസൗണ്ട് മെഷീൻ വിൽക്കുന്നതിനിടെ ഒരാൾ പിടിക്കപ്പെട്ടിരുന്നു. ഇയാളുടെ കൈവശം സഞ്ജു ശർമ്മയുടെ ഫോട്ടോ കണ്ടെത്തിയതാണ് ലിംഗ പരിശോധനാ മാഫിയയെ പിടികൂടുന്നതിലേക്ക് നയിച്ചത്.





























