ന്യൂഡല്‍ഹി: സമൂഹത്തിൽ കന്നുകാലികളോട് ആളുകൾ പുലർത്തുന്ന സമീപനത്തിലെ വൈരുധ്യം ചൂണ്ടിക്കാട്ടി സുപ്രീംകോടതി. സാമ്പത്തിക പ്രയോജനം ലഭിക്കുന്ന കാലത്തോളം മാത്രമാണ് പലരും മൃഗങ്ങളെ പരിപാലിക്കുന്നതെന്ന് കോടതി പറഞ്ഞു. അതേസമയം അവയുടെ ഉൽപാദനക്ഷമത കുറയുമ്പോൾ അവയെ ഉപേക്ഷിക്കുന്ന പ്രവണത വർധിച്ചുവരുന്നതായി കോടതി നിരീക്ഷിച്ചു. ഇത്തരത്തിൽ ഉപേക്ഷിക്കപ്പെടുന്ന കന്നുകാലികൾ റോഡുകളിലും പൊതുസ്ഥലങ്ങളിലും അലഞ്ഞുതിരിയുന്നത് മനുഷ്യജീവനും ഗതാഗതത്തിനും ഭീഷണിയാകുന്നതായും കോടതി വ്യക്തമാക്കി. മൃഗങ്ങളുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കേണ്ട ഉത്തരവാദിത്വം ഉടമകൾക്കും ബന്ധപ്പെട്ട അധികൃതർക്കുമുണ്ടെന്നും സുപ്രീംകോടതി ഓർമ്മിപ്പിച്ചു.
അതേസമയം ഇത്തരം മൃഗങ്ങളെ ഭക്ഷണത്തിനായി ഉപയോഗിക്കുമ്പോള്‍ ആളുകള്‍ അതില്‍ കടുത്ത അമര്‍ഷം പ്രകടിപ്പിക്കുകയും ചെയ്യുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി. തെരുവ് കന്നുകാലികള്‍ മൂലമുണ്ടാകുന്ന അപകടങ്ങളെക്കുറിച്ചുള്ള വിഷയം പരിശോധിക്കവെയാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഈ പ്രശ്‌നം പരിഹരിക്കുന്നതിനുള്ള നടപടികള്‍ നിര്‍ദ്ദേശിച്ചുകൊണ്ട് കോടതി ഈ പരാമര്‍ശം നടത്തിയത്.



























