കോന്നി : പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാത നിർമ്മാണത്തിന്‍റെ ഭാഗമായി നഗരത്തിൽ ഉയരുന്ന പൊടിപടലങ്ങൾ ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്നു. സംസ്ഥാന പാത നിർമ്മാണത്തിന് തടസമായി നിന്നിരുന്ന കെട്ടിടം പൊളിച്ച് നീക്കാൻ കെ എസ് റ്റി പി അധികൃതർ അടക്കം എത്തിയപ്പോൾ കോന്നിയിലെ വ്യാപാരികൾ പൊടി പടലങ്ങൾ നിയന്ത്രിക്കുവാൻ ഇവരുമായി ചർച്ച നടത്തിയതാണ്.
വെള്ളം തളിക്കുവാൻ ഒരു ടാങ്കർ വെള്ളം ഉൾപ്പെടെ കോന്നിയിൽ സ്ഥിരമായി ക്രമീകരിക്കുമെന്ന് വ്യാപാരികൾക്ക് ഉറപ്പ് നൽകിയിരുന്നതാണ്. എന്നാൽ കഴിഞ്ഞ രണ്ട് ദിവസങ്ങൾ മാത്രമാണ് കോന്നിയിൽ ടാങ്കർ എത്തിയത്. മഴ പോലും ലഭിക്കാത്ത സാഹചര്യത്തില്‍ വീണ്ടും നഗരത്തിൽ ഉയരുന്ന പൊടി പടലങ്ങൾ വ്യാപാരികളെയും മറ്റു യാത്രക്കാരെയും ഒരു പോലെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്.
ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ ഉള്ളവരുടെ ആരോഗ്യ നില തന്നെ അപകടത്തിലാകുന്ന സാഹചര്യമാണ് നിലവിലുള്ളത്. കോന്നി സെൻട്രൽ ജംഗ്ഷൻ മുതൽ മാരൂർ പാലം വരെയുള്ള ഭാഗങ്ങളിൽ ആണ് പൊടി ശല്യം കൂടുതലുള്ളത്. നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി നിർമ്മിച്ച കുഴികൾ സമയബന്ധിതമായി മൂടാത്തതും വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.
വസ്ത്ര വ്യാപാര സ്ഥാപനങ്ങൾ,ബേക്കറി,പഴക്കച്ചവട സ്ഥാപനങ്ങൾ തുടങ്ങിയ സ്ഥാപനങ്ങളെ കൂടുതല്‍ പൊടി ബാധിക്കുന്നു. പ്ലാസ്റ്റിക്ക് ഷീറ്റുകൾ മറച്ചാണ് പൊടി ശല്യം കച്ചവടക്കാർ പ്രതിരോധിക്കുന്നത്. രാവിലെ മുതൽ വൈകുന്നേരം വരെ പൊടി സഹിച്ചാണ് നഗരത്തിലെ ഓരോ ഓട്ടോ ടാക്സി വാഹനങ്ങൾ സർവീസ് നടത്തുന്നതെന്നും ഇത് വിവിധ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായി ഡ്രൈവർമാർ പറയുന്നു.
































