കോഴിക്കോട് : പേരാമ്പ്ര ചെറുവണ്ണൂരിൽ കാർ കത്തി ഗർഭിണിയായ യുവതി മരിച്ച സംഭവത്തിൽ ഭർത്താവ് രജിൻലാലിന് പങ്കില്ലെന്ന നിഗമനത്തിൽ പോലീസ്. അന്വേഷണത്തിൽ ലഭിച്ച വിവിധ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പോലീസ് ഈ നിഗമനത്തിൽ എത്തിയിരിക്കുന്നത്. കാറിനുള്ളിൽ ഉണ്ടായിരുന്ന പെട്രോളാണ് കത്തിയതെന്ന് ഫോറൻസിക് പരിശോധനയിൽ നേരത്തെ കണ്ടെത്തിയിരുന്നു. ഡ്രൈവർ സീറ്റിലിരുന്ന രജിൻലാലിന്റെ പിൻഭാഗത്താണ് കൂടുതൽ പൊള്ളലേറ്റത്. കാറിന്റെ പിൻഭാഗത്തുനിന്നാണ് തീ പടർന്നതെന്ന നിഗമനത്തിലേക്കാണ് ഇത് പോലീസിനെ എത്തിച്ചത്.
മരിച്ച സോന പെട്രോൾ വാങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. പെട്രോൾ ബാഗിലാക്കി സോന തന്നെയാണ് കാറിൽ എത്തിച്ചതെന്നാണ് വിവരം. അതേസമയം, സോന ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് കുടുംബം. രജിൻലാലിന്റെ നിർദ്ദേശപ്രകാരമായിരിക്കാം സോന പെട്രോൾ വാങ്ങിയതെന്ന് കുടുംബം ആരോപിക്കുന്നുണ്ട്.






























