മല്ലപ്പള്ളി : മല്ലപ്പള്ളി സെൻട്രൽ ജംഗ്ഷനിൽ വാഹനഗതാഗതം സുഗമമാക്കുന്നതിനും അപകടരഹിതമാക്കുന്നതിനും പതിറ്റാണ്ടുകൾക്ക് മുൻപ് സ്ഥാപിച്ച ട്രാഫിക് സിഗ്നൽ ലൈറ്റ് പ്രവർത്തന രഹിതമായിട്ട് വർഷങ്ങൾ കഴിഞ്ഞു. ഇതോടെ ടൗണിൽ കൂടിയുള്ള വാഹനഗതാഗതം തോന്നിയത് പോലെയായി. ഇതോടെ അപകടസാധ്യതയും വർധിച്ചു. തിരക്കേറിയ ജംഗ്ഷന്‍ ആയിരുന്നിട്ടും സിഗ്നൽ ലൈറ്റ് നന്നാക്കാൻ അധികാരികൾ തയ്യാറാകാത്തത് അപകടത്തിന് കാരണമാകുകയാണ്. കെ.എസ്.ആർ.ടി.സി ചെയിൻ സർവീസും സ്വകാര്യ ബസുകളും ഉൾപ്പെടെ ഒട്ടേറെ വാഹനങ്ങളാണ് ഓരോ നിമിഷവും സെൻട്രൽ ജംഗ്ഷനിൽകൂടി കടന്നുപോകുന്നത്.
ഇതിനു പുറമെ അമിതഭാരം കയറ്റിയ ടിപ്പറുകളുടെ മരണപ്പാച്ചിലും കൂടിയായപ്പോള്‍ ജനങ്ങള്‍ ഭീതിയിലായിക്കഴിഞ്ഞു. സിഗ്നൽ ലൈറ്റ് പ്രകാശിക്കാത്തതിനാൽ വാഹനങ്ങള്‍ക്ക് തോന്നിയത് പോലെ ടൗണിലൂടെ കടന്നുപോകാൻ വഴിയൊരുങ്ങിയിരിക്കുകയാണ്. മറ്റ് ചെറു വാഹനങ്ങളും കാൽനട യാത്രക്കാരും അപകടഭീതിയിലാണ് ജംഗ്ഷനിലെ റോഡ് മുറിച്ചു കടക്കുന്നത്. താലൂക്ക് വികസന സമിതി യോഗങ്ങളിൽ സിഗ്നൽ ലൈറ്റ് പ്രകാശിപ്പിക്കാൻ നടപടി ഉണ്ടാകണമെന്ന ആവശ്യം ഉയർന്നിരുന്നുവെങ്കിലും ആരും വേണ്ടത്ര ഗൌരവം നല്‍കിയില്ല. ഇതോടെ ടൗണിലെ ട്രാഫിക് സിഗ്നൽ ലൈറ്റ് നോക്കുകുത്തിയായി മാറിയിരിക്കുകയാണ്.






























