റാന്നി : സി പി എം പെരുനാട് ലോക്കൽ കമ്മറ്റി സെക്രട്ടറി റോബിൻ കെ തോമസ്, ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റും പെരുനാട് സഹകരണ ബാങ്ക് പ്രസിഡൻ്റുമായ പി എസ് മോഹനൻ എന്നിവർക്കെതിരെ മരിച്ച ബാബുവിൻ്റെ ഭാര്യ കുസുമ കുമാരി, പെരുനാട് പോലീസിൽ പരാതി നൽകി. സി പി എം നേതാക്കൾക്കെതിരെ ആത്മഹത്യാ കുറിപ്പ് എഴുതി വെച്ച ശേഷമാണ് പെരുനാട് സ്വദേശി ബാബു ഇന്ന് പുലർച്ചെ വീട്ടുവളപ്പിൽ തൂങ്ങി മരിച്ചത്. ബാബുവിൻ്റെ കുടുംബ വീടിനോട് ചേർന്ന് ഇദേഹത്തിൻ്റെ പിതാവ് വിട്ടു നൽകിയ സ്ഥലത്തെ വെയിറ്റിങ് ഷെഡ് പുതുക്കി പണിയുന്നതുമായി ബന്ധപ്പെട്ട് സി പി എം ലോക്കൽ കമ്മിറ്റി സെക്രട്ടറി റോബിൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി എസ് മോഹൻ എന്നിവർ മാനസികമായി പീഡിപ്പിക്കുകയും പണം ആവശ്യപ്പെടുകയും ചെയ്തിരുന്നതായി ആത്മഹത്യാ കുറിപ്പിൽ പറയുന്നു. വീടിനോട് ചേർന്നുള്ള കിണറിന് സമീപം പൊതു കക്കൂസ് പണിയുമെന്നും അത് ഒഴിവാക്കാൻ കടുത്ത സാമ്പത്തിക പ്രതിസന്ധി നിലനിൽക്കുന്ന പെരുനാട് സർവ്വീസ് സഹകരണ ബാങ്കിൽ 20 ലക്ഷം രൂപ നിക്ഷേപിക്കുകയും പി എസ് മോഹനൻ അടക്കമുള്ള സി പി എം നേതാക്കൾക്ക് പണം നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തതായി ആത്മഹത്യാ കുറിപ്പിൽ പറയുന്നു.
പി എസ് മോഹനന് മൂന്ന് ലക്ഷം രൂപയും ലോക്കൽ കമ്മിറ്റി സെക്രട്ടറി റോബിൻ കെ തോമസിനും മറ്റൊരു പാർട്ടി പ്രവർത്തകനായ ശ്യം എന്ന വിശ്വനും ഒരോ ലക്ഷം രൂപ വീതവും നൽകണമെന്ന് ആവശ്യപ്പെട്ട് നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായും ബാബുവിൻ്റെ ആത്മഹത്യാ കുറിപ്പിൽ പറയുന്നു. കുടുംബത്തെ സമ്മർദത്തിലാക്കാൻ ചില സാമുഹ്യ വിരുദ്ധർക്ക് മദ്യവും മറ്റും നൽകി വീടിന് മുന്നിൽ നിരന്തരം അസഭ്യവർഷം നടത്തിയതായും പരാമർശമുണ്ട്. ആത്മഹത്യാ കുറിപ്പിലെ വിവരങ്ങൾ പ്രകാരം തൻ്റെ ഭർത്താവ് ബാബുവിൻ്റെ മരണത്തിന് ഉത്തരവാദികളായവർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് കുസുമകുമാരി പെരുനാട് പോലീസിൽ നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു.