കൊച്ചി : കാസര്‍ഗോഡ് പെരിയ ഇരട്ടകൊലക്കേസില്‍ അഞ്ച് പ്രതികളുടെ ജാമ്യാപേക്ഷയില്‍ എറണാകുളം സിജെഎം കോടതി ഇന്നു വിധി പറയും. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞയാഴ്ച അറസ്റ്റിലായ സുരേന്ദ്രന് എന്ന വിഷ്ണു സുര, എ.മധു എന്ന ശാസ്ത മധു, റെജി വര്‍ഗീസ്, എ. ഹരിപ്രസാദ്, ഏച്ചിലടുക്കം ബ്രാഞ്ച് സെക്രട്ടറി പി.രാജേഷ് എന്ന രാജു എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി വിധി പറയാനായി മാറ്റിയത്. കേസിലെ സിബിഐ അന്വേഷണം തടയുന്നതിനുവേണ്ടി സുപ്രീംകോടതിയെ വരെ സമീപിച്ചവരാണ് പ്രതികളെന്നും ഇവര്‍ ഉന്നത രാഷ്ട്രീയബന്ധങ്ങളുള്ളവരാണെന്നും സിബിഐ കോടതില്‍ ബോധിപ്പിച്ചു.
സിബിഐ അറസ്റ്റ് ചെയ്ത 5 പേർ അടക്കം ആകെ 24 പേരാണ് പ്രതികൾ.സിപിഎമ്മിന്‍റെ ഉന്നത നേതാക്കള്‍ അടക്കം ഉള്‍പ്പെട്ടെ രാഷ്ട്രീയ കൊലപാതകമാണ് പെരിയയിൽ നടന്നതെന്നാണ് സിബിഐ കണ്ടെത്തൽ. സിപിഎം ഏച്ചിലടുക്കം ബ്രാഞ്ച് സെക്രട്ടറി രാജേഷ് അടക്കം 5 പേരെ ഡിസംബർ ആദ്യമാണ് സിബിഐ അറസ്റ്റ് ചെയ്തത്. പെരിയ മുൻ ലോക്കൽ കമ്മിറ്റി അംഗം പീതാംബരനാണ് കേസിലെ ഒന്നാം പ്രതി. ഉദുമ മുൻ എംഎൽഎ.കെ.വി കുഞ്ഞിരാമൻ ഉൾപ്പെടെ 24 പ്രതികളാണ് കുറ്റപത്രത്തിലുള്ളത്. കെ.വി കുഞ്ഞിരാമൻ കേസിലെ ഇരുപതാം പ്രതിയാണ്. 14 പ്രതികളെ നേരത്തെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. ഇതുകൂടാതെയാണ് സിപിഎം ബ്രാഞ്ച് സെക്രട്ടറി രാജേഷ് ഉൾപ്പെടെ അഞ്ച് പേരെ സിബിഐ അറസ്റ്റ് ചെയ്തത്.





























