കാസർകോട് : പെരിയ ഇരട്ടക്കൊലക്കേസിൽ തന്നെ പ്രതിചേർത്തതിന് പിന്നില്‍ കൃത്യമായ ഗൂഢലക്ഷ്യങ്ങളുണ്ടെന്ന് മുൻ എംഎൽഎ കെ.വി കുഞ്ഞിരാമൻ. സി.പി.എമ്മിനെ കൊലയാളി പാർട്ടിയായി മുദ്രകുത്താൻ ശ്രമം നടക്കുന്നതിന്‍റെ ഭാഗമായി നടപ്പാക്കുന്ന അജണ്ടയാണ് പലതുമെന്നും അദ്ദേഹം പറഞ്ഞു. പെരിയ കേസിൽ തന്നെ പ്രതി ചേർത്തത് വസ്തുതകളുടെ പിൻബലമില്ലാതെയാണ്. പോലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ ബലം പ്രയോഗിച്ച് ഇറക്കി കൊണ്ട് വന്നെന്ന് പറയുന്നത് വസ്തുതാവിരുദ്ധമാണ്. അങ്ങനെ ഒരു സംഭവം ഉണ്ടായിേട്ടയില്ല. പ്രതികളെ പോലീസിന് മുന്നിൽ ഹാജരാക്കുകയാണ് ചെയ്തത്.
ഇന്നേവരെ ഒരു കേസില്‍ പോലും ജാമ്യമില്ലാത്ത വകുപ്പ് പ്രകരം തനിക്കെതിരെ കേസെടുത്തിട്ടില്ല. ഒരുദിവസം പോലും ജയിലിൽ കിടന്നിട്ടില്ല. ഇതുവരെയുള്ള രാഷ്ട്രീയ ജീവിതം പരിശോധിച്ചാല്‍ മനസിലാകും ഒരു ക്രിമിനൽ രാഷ്ട്രീയ പശ്ചാത്തലമുള്ള ആളേയല്ല ഞാന്‍. പുകമറ സൃഷ്ടിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് കോൺഗ്രസ് ശ്രമം. സിബിഐക്ക് മുന്നിൽ അറിയാവുന്ന കാര്യങ്ങളെല്ലാം തന്നെ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹംപറഞ്ഞു. കൃത്യമായ ലക്ഷ്യങ്ങൾ കോൺഗ്രസിനും സിബിഐക്കുമുണ്ട്. സമാധാനാന്തരീക്ഷം നിലനിൽക്കുന്ന പഞ്ചായത്തിൽ ഇത്തരമൊരു സംഭവം നടക്കാൻ പാടില്ലായിരുന്നു. അതിനാൽ പ്രതികളെ പോലീസിനു മുന്നിൽ ഹാജരാക്കണമെന്നത് പാർട്ടിയുടെ ആവശ്യം കൂടിയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
2019 ഫെബ്രുവരി 17ന് ഏഴരയോടെയാണ് പെരിയ കല്യോട്ട് കൂരാങ്കര റോഡിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത്ലാലും കൃപേഷും കൊല്ലപ്പെട്ടത്. ഈ കേസില്‍ കഴിഞ്ഞ ദിവസമാണ് സിപിഎം മുന്‍ എംഎല്‍എയായ കെ.വി കുഞ്ഞിരാമനെ സി.ബി.ഐ പ്രതിചേര്‍ത്തത്. സിപിഎം ഉദുമ ഏരിയ കമ്മിറ്റി പരിധിയിലുള്ള വെളുത്തോളിയിൽ ഒളിവിൽ കഴിഞ്ഞ പ്രതിയെ പോലീസ് ജീപ്പിൽ കയറ്റുേമ്പാൾ ബലം പ്രയോഗിച്ച് രക്ഷപ്പെടുത്തിയെന്നാണ് കുഞ്ഞിരാമനെതിരെയുള്ള കുറ്റം. നേരത്തെ ക്രൈബ്രാഞ്ചായിരുന്നു കേസ് അന്വേഷിച്ചിരുന്നത്. വെളുത്തോളിയിൽ ഒളിവിൽ കഴിഞ്ഞ കൊലപാതകസംഘത്തിന് വസ്ത്രങ്ങൾ നശിപ്പിക്കാനും കുളിക്കാനും വസ്ത്രം മാറാനും സൗകര്യം ചെയ്തുകൊടുത്തവരെ ക്രൈബ്രാഞ്ച് പ്രതിചേർത്തിരുന്നില്ല.
അന്ന് ഉദുമ ഏരിയ സെക്രട്ടറിയും നിലവിൽ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറുമായ കെ. മണികണ്ഠൻ, വ്യാപാരി വ്യവസായി നേതാവ് രാഘവൻ വെളുത്തോളി, പനയാൽ ബാങ്ക് പ്രസിഡൻറ് ഗോപൻ വെളുത്തോളി, പാക്കം ലോക്കൽ സെക്രട്ടറി ഭാസ്കരൻ എന്നിവർ കൊലപാതകസംഘത്തെ ഒളിവിൽ കഴിയാനും രക്ഷപ്പെടുത്താനും സഹായിച്ചുവെന്ന കണ്ടെത്തലിലാണ് സിബിഐ പ്രതിചേർത്തത്. ഇവരെ ക്രൈം ബ്രാഞ്ച് ഒഴിവാക്കിയതായിരുന്നു.
ക്രൈം ബ്രാഞ്ചിന്റെ സാക്ഷിപട്ടികയിൽ 229 പേരിൽ പരിസരവാസികളിൽ 40 ശതമാനം പേരും പ്രതികളെ സഹായിക്കുന്നവരായിരുന്നു. ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്ത ഗിജിന്റെ പിതാവും സിബിഐ അറസ്റ്റു ചെയ്ത ശാസ്താ മധുവിന്റെ ജ്യേഷ്ഠനുമായ ശാസ്താ ഗംഗാധരനെ ക്രൈം ബ്രാഞ്ച് 84ാം സാക്ഷിയാക്കി. അതേസമയം കൊല്ലപ്പെട്ടവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയ ചന്ദ്രൻ എന്നയാളുടെ മൊഴി രേഖപ്പെടുത്തിയില്ല. ചന്ദ്രൻ മുഴുനീള സാക്ഷിയായിരുന്നു. ശരത് ലാലിന്റെ പിതാവ് സത്യനാരായണനും കൃപേഷിന്റെ പിതാവ് കൃഷ്ണനും രണ്ടു പേരുടെയും അമ്മമാരും നൽകിയ മൊഴികളുടെ പ്രധാന ഭാഗങ്ങളും ക്രൈം ബ്രാഞ്ച് പരിഗണിച്ചിരുന്നില്ല.