എടത്വ : തിരുവല്ല – അമ്പലപ്പുഴ സംസ്ഥാന പാതയിലെ റെയിൽവേക്രോസിലുള്ള ഗതാഗതകുരുക്ക് പരിഹരിക്കാൻ മേൽപ്പാലം നിർമ്മിക്കാനുള്ള അനുമതി ലഭിച്ചിട്ടുണ്ടെന്ന് ദക്ഷിണ റെയിൽവേ, സംസ്ഥാന മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. കമ്മീഷൻ അംഗം വി. ഗീത ആവശ്യപ്പെട്ട റിപ്പോർട്ടിലാണ് ഇക്കാര്യം അറിയിച്ചത്. റെയിൽവേ ഗേറ്റിന് സമീപം ഗതാഗതക്കുരുക്ക് രൂക്ഷമാണെന്ന് ആരോപിച്ച് സമർപ്പിച്ച പരാതിയിലാണ് നടപടി. റെയിൽവേ ഗേറ്റിന് ഇരുവശത്തുമുള്ള ഹംമ്പ് ഡ്രൈവർമാർക്ക് കാണുന്ന തരത്തിൽ രേഖപ്പെടുത്താത്തത് കാരണം അപകടങ്ങൾ നിത്യ സംഭവമാണെന്നും പരാതിയിൽ പറയുന്നു.
മാവേലിക്കര ഗസ്റ്റ് ഹൗസിൽ നടന്ന സിറ്റിംഗിൽ സീനിയർ സ്റ്റേഷൻ എഞ്ചിനീയർ നേരിട്ട് ഹാജരായാണ് റിപ്പോർട്ട് സമർപ്പിച്ചത്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസ് തീർപ്പാക്കി. എടത്വ വികസന സമിതിക്ക് വേണ്ടി ജനറൽ സെക്രട്ടറി ഡോ. ജോൺസൺ വി. ഇടിക്കുള സമർപ്പിച്ച ഹർജിയിലാണ് നടപടി. എടത്വ വികസന സമിതി പൊതുയോഗം ജൂൺ 25ന് വൈകിട്ട് 4ന് സെന്റ് ജോർജ്ജ് മിനി ടൂറിസ്റ്റ് ഹാളിൽ ഹാളിൽ വച്ച് നടക്കും. പ്രസിഡന്റ് ഐസക്ക് എഡ്വേർഡ് ഉദ്ഘാടനം ചെയ്യും.





























