റാന്നി : പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാന പാതയുടെ നിര്‍മ്മാണം പൂര്‍ത്തിയാകാന്‍ വൈകുന്നതു മൂലം റാന്നി നഗര ഹൃദയമായ പെരുമ്പുഴയിലെ ഗതാഗത കുരുക്ക് നിത്യ സംഭവമാകുന്നു. കഴിഞ്ഞ ഒന്നര വർഷമായി ഗതാഗത സ്തംഭനം ഇവിടെ തുടരുകയാണ്. മണിക്കൂറുകള്‍ കഴിയും ചിലപ്പോള്‍ കുരുക്കഴിയുവാൻ. റാന്നി ടൗണിലെ നിർമ്മാണ ജോലികൾ രാത്രി കാലങ്ങളിൽ നടത്തുമെന്ന് അധികൃതർ പറഞ്ഞങ്കിലും ഇതു പാലിക്കാത്തതു കാരണമാണ് പകൽ സമയങ്ങളിൽ ഗതാഗതം തടസപ്പെടാൻ കാരണം.
ഗതാഗതം സ്തംഭിക്കുന്ന സമയങ്ങളിൽ അത്യാവിശ്യ സർവ്വീസായ ആംബുലൻസും അതിൽ പെട്ടു പോകുകയാണ്. പോലീസ് സ്റ്റേഷൻ പടിയിലെ ഓടയുടെ നിർമ്മാണമാണ് ഇപ്പോഴത്തെ ഗതാഗത സ്തംഭനത്തിന് കാരണം. റാന്നി വലിയപാലം മുതല്‍ ബ്ലോക്കുപടി വരെയാണ് നിർമ്മാണ ജോലികൾ പ്രധാനമായും നടക്കുന്നത്. റാന്നി പാലം മുതല്‍ ചെത്തോങ്കര വരെ നിര്‍മ്മാണം 90 ശതമാനം പൂര്‍ത്തിയായിട്ടുണ്ട്.
മഴക്കാലം കഴിഞ്ഞ് കാലാവസ്ഥ അനുകൂലമായതിനാല്‍ നിർമ്മാണം വേഗത്തിലാക്കാന്‍ കഴിയും. ഇല്ലെങ്കില്‍ പൊടിശല്യം കാരണം നാട്ടുകാർ കൂടുതൽ പ്രയാസം നേരിടേണ്ടി വരും. പെരുമ്പുഴ മുതല്‍ ബ്ലോക്കുപടി വരെ വന്‍ ഗതാഗതക്കുരുക്കാണ് നിത്യവും. ടൗണിലെ നിര്‍മ്മാണം രാത്രികാലങ്ങളിലും ചെയ്യുമെന്നായിരുന്നു കമ്പനി അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ തൊഴിലാളികള്‍ രാത്രിയില്‍ നിര്‍മ്മാണം നടത്തുന്നില്ല.
ലോക്ഡൗണ്‍ സമയത്ത് കാര്യമായ രീതിയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നില്ല. ഇതും നിര്‍മ്മാണം താമസിക്കാന്‍ കാരണമായി. റോഡു നിര്‍മ്മാണം ഒരു ചടങ്ങുപോലെയാക്കി കമ്പനി മാറ്റിയെന്നും ആക്ഷേപമുണ്ട്. ഗതാഗത സ്തംഭനവും സമയ നഷ്ടവുമാണ് ഇതുവഴി എത്തുന്ന ദീര്‍ഘദൂര യാത്രക്കാരെ കാത്തിരിക്കുന്നത്. ബ്ലോക്കുപടി കഴിഞ്ഞാല്‍ വലിയകലുങ്കു വരെ ഒന്നാം ഘട്ട ടാറിംങ് നടന്നിട്ടുണ്ട്. ഡിപ്പോപടി മുതല്‍ ഉതിമൂട് വരെ രണ്ടാംഘട്ട ടാറിംങ്ങും പൂര്‍ത്തിയായിട്ടുണ്ട്.ടൗണ്ണിലെ നിര്‍മ്മാണ ജോലികള്‍ അടിയന്തരമായി പൂര്‍ത്തീകരിച്ച ഗതാഗത കുരുക്കൊഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.































