റാന്നി: പെരുനാട് മടത്തംമൂഴി വലിയ തോടിന്റെ സംരക്ഷണഭിത്തി ഇടിയുന്നത് കാരണം റോഡ് അപകടാവസ്ഥയിൽ. മടത്തുംമൂഴി കൊച്ചു പാലം മുതൽ കൂനംങ്കര വരെയുള്ള ഭാഗത്ത് നിരവധി സ്ഥലങ്ങളിൽ കല്ലുകൾ കൊണ്ട് വർഷങ്ങൾക്കു മുമ്പ് കെട്ടിയിരിക്കുന്ന സംരക്ഷണഭിത്തിയാണ് ഇതുപോലെ ഇടിഞ്ഞു കിടക്കുന്നത്.മണ്ണാറക്കുളഞ്ഞിയിൽ നിന്നും ശബരിമലയെ ബന്ധിപ്പിക്കുന്ന പ്രധാനപ്പെട്ട തീർത്ഥാടന പാതയാണ് ഇത്.മണ്ഡലകാലം ആരംഭിക്കുന്നതോടുകൂടി നൂറുകണക്കിന് ചെറുതും വലുതുമായ വാഹനങ്ങൾ സഞ്ചരിക്കുന്ന പാതയിലാണ് ഈ വൻ അപകടം ഒളിഞ്ഞിരിക്കുന്നത്.
മണ്ഡല മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട തുറക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കുമ്പോളാണ് ശബരിമല പാതയ്ക്ക് ഭീഷണിയാകുന്ന രീതിയിൽ ഈ സംരക്ഷണഭിത്തി തകർന്ന് കിടക്കുന്നത്.ദിവസങ്ങൾക്കു മുമ്പ് തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി തോടിന്റെ വശങ്ങളിലെ കാടുകൾ തെളിച്ചപ്പോഴാണ് സംരക്ഷണ ഭിത്തി ഇടിഞ്ഞിരിക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്.ഏതാണ്ട് 200 മീറ്ററിൽ അധികം ദൂരമാണ് കല്ലുകൾ ഇളകി തോട്ടിലേക്ക് പതിച്ചിരിക്കുന്നത്.കൂനങ്കര ശബരി ആശ്രമത്തിന് സമീപത്തായി നിരവധി വാഹനങ്ങൾ വിശ്രമത്തിനായി നിർത്താറുണ്ട്.
നിലക്കല്‍ വാഹനങ്ങളുടെ തിരക്കേറുമ്പോൾ നിരവധി വാഹനങ്ങൾ റോഡിൻറെ വശങ്ങളിലായി പാർക്ക് ചെയ്യാറുമുണ്ട്.ഈ അപകടത്തെക്കുറിച്ച് പൊതുമരാമത്ത് വകുപ്പിനെ നാട്ടുകാർ വിവരം അറിയിച്ചതായും പറയുന്നു.എന്നാൽ ശബരിമല ദേശീയ പാതയുടെ ചുമതലയിലുള്ള പൊതുമരാമത്ത് വകുപ്പ് നാളിതുവരെ ഈ അപകടം നേരിട്ട് വന്ന് കാണുവാനോ അതിനു വേണ്ട പരിഹാരം ചെയ്യുവാനോ തയ്യാറാകാത്തതിൽ നാട്ടുകാർക്ക് കടുത്ത അമർഷമുണ്ട്. അപകടങ്ങൾ വന്നതിനുശേഷം നടപടി സ്വീകരിക്കുകയാണോ വേണ്ടത് എന്നാണ് നാട്ടുകാരുടെ പക്ഷം.എത്രയും പെട്ടെന്ന് ഇതിന് ഒരു ശാശ്വത പരിഹാരം കാണണം എന്നാണ് നാട്ടുകാരുടെയും തീർത്ഥാടകരുടെയും ആവശ്യം.





























