റാന്നി : പെരുനാട്ടില്‍ പൊതുവഴി വൃത്തിയാക്കിയവരെ പ്രദേശവാസി ആക്രമിച്ചു. മാടത്തുംപടി ആറ്റുകോട്ടൂർ കടവ് റോഡ് മാടത്തുംപടി പൗരസമിതി അംഗങ്ങളും വാർഡ് മെമ്പറും സമീപവാസികളും ചേർന്ന് മഴക്കാലപൂർവ്വ ശുചീകരണം നടത്തുന്നതിനിടെ പ്രദേശവാസിയായ മധുസൂദനനും കുടുംബവും ഇവരെ ആക്രമിക്കുകയായിരുന്നു. മർദ്ദനമേറ്റ ബിന്ദു ഷാജി, തോമസ് (സോമു) എന്നിവർ റാന്നി താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി.
നിലവിലുള്ള റോഡും കുളിക്കടവും പ്രദേശത്തെ നൂറിലധികം കുടുംബങ്ങൾ ആശ്രയിക്കുന്നതും പഞ്ചായത്തിന്റെ അധീനതയിലുള്ളതുമാണ്. റോഡും അതിനോടു ചേർന്നു കിടക്കുന്ന വസ്തുവുമായി ആക്രമണം നടത്തിയവർക്ക് ഒരു ബന്ധവും ഇല്ലെന്നിരിക്കെ പൊതുവഴി വൃത്തിയാക്കിയാക്കിയവർക്കെതിരെ ആക്രമണം അഴിച്ചുവിട്ടതിനെതിരെ പൗരസമിതി പ്രസിഡന്റ് ജയേന്ദ്രൻ കോട്ടൂർ അപലപിച്ചു. മധുസൂധനന്റെ ഉടമസ്ഥയിലുള്ള കെട്ടിടത്തിന്റെ സെപ്റ്റിക് ടാങ്കിൽ നിന്നുള്ള മാലിന്യം സമീപത്തുള്ള പമ്പാ നദിയിലേക്ക് തുറന്നു വിടുന്നതിനെതിരെ പൊതുജനങ്ങൾ പരാതി നൽകിയതാണ് പ്രകോപനത്തിന് കാരണമെന്ന് കക്കാട് വാർഡ് മെമ്പർ അരുൺ അനിരുദ്ധൻ പറഞ്ഞു.