പത്തനംതിട്ട : ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതി പ്രകാരം മയക്കുമരുന്ന് – ലഹരി മാഫിയയുടെ അടിവേരറുക്കുന്നതിനായി സംസ്ഥാന സർക്കാർ ആവിഷ്കരിച്ച് പോലീസ് നടപ്പിലാക്കിവരുന്ന ശക്തമായ നടപടികളുടെ ഭാഗമായി പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആര്‍.ആനന്ദിന്റെ നിർദ്ദേശപ്രകാരം പത്തനംതിട്ട ജില്ലാ പോലീസ് അതിശക്തമായ നടപടികളാണ് സ്വീകരിച്ചു വരുന്നത്. ഇതേ തുടർന്ന് തെക്കേ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് കേരളത്തിലേക്ക് എം.ഡി.എം.എ കടത്തുന്ന സംഘത്തിലെ പ്രധാനിയെ പത്തനംതിട്ട പെരുനാട് പോലീസ് ഉത്തര കന്നടയിലെ അങ്കോളയിൽ നിന്നും അറസ്റ്റ് ചെയ്തു.
ഇക്കഴിഞ്ഞ മാർച്ച് 10ന് വടശ്ശേരിക്കരയിൽ നിന്നും പശ്ചിമബംഗാൾ പർഗാനാസ് ജില്ലയിൽ ഹബ്ര നോർത്ത് എന്ന സ്ഥലത്ത് ബസന്ത ബിശ്വാസ് മകൻ ബുദ്ധദേബ് ബിശ്വാസ് (28) നെ 30 ഗ്രാം എം.ഡി.എം.എ യുമായി പെരുനാട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ട് ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം കൂടുതൽ വിശദമായ അന്വേഷണങ്ങൾ നടത്തുകയും ഇയാൾക്ക് അയൽ സംസ്ഥാനങ്ങളിൽ നിന്ന് ലഹരിമരുന്ന് എത്തിച്ചു നൽകുന്ന സംഘങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പോലീസ് ശേഖരിക്കുകയും ചെയ്തു.
തുടർന്നാണ് കർണാടകയിലെ അങ്കോളയില്‍ താമസിച്ചുവന്നിരുന്ന എൽസീന സനാറ്റൻ സൗസ (35) എന്ന യുവതിയിലേക്ക് അന്വേഷണം എത്തുന്നത്. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശാനുസരണം ജില്ലാ നർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി പ്രകാശ് കെ.എസ് ന്റെയും റാന്നി ഡി.വൈ.എസ്.പി സ്റ്റുവർട്ട് കീലറിന്റെയും മേൽനോട്ടത്തിൽ പെരുനാട് ഇൻസ്പെക്ടർ എസ്.എച്ച്.ഓ ആര്‍.റോയിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കുകയും ഈ സംഘം അങ്കോളയിൽ എത്തി മയക്കുമരുന്ന് കടത്ത് സംഘത്തിലെ പ്രധാനിയായ യുവതിയെ അറസ്റ്റ് ചെയ്യുകയും ആയിരുന്നു.
പോലീസ് ഉദ്യോഗസ്ഥരായ വിജീഷ്, രാഹുൽ, ഗൗരി എന്നിവരും പ്രതിയെ അറസ്റ്റ് ചെയ്ത അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നു. എം.ഡി.എം.എ പോലെയുള്ള അതിമാരകമായ ലഹരി വസ്തുക്കൾ കൈവശം വെയ്ക്കുന്നവരെയും കച്ചവടം നടത്തുന്നവരെയും മാത്രമല്ല, ഇത് കേരളത്തിലേക്ക് കടത്തുന്നവരെയും കണ്ടെത്തുകയും അയൽ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അത്തരം സംഘങ്ങളെയും നിയമത്തിനു മുന്നിൽ കൊണ്ടുവരികയുമാണ് ലക്ഷ്യമെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു.































