റാന്നി : പെരുന്തേനരുവി ജലവൈദുത പദ്ധതിയിലെ വൈദ്യുതി ഉദ്പാദനം നിലച്ചിട്ട് മൂന്നു മാസം. പെരുമഴയെ തുടർന്നുണ്ടായ കുത്തൊഴുക്കിൽ കനാലിലും കിണറിലും ചെളിയും മണലും നിറഞ്ഞതു മൂലമാണ് വൈദ്യുതി ഉദ്പാദനം പ്രതിസന്ധിയിലായത്. വൈദ്യുതി ഉദ്പാദനത്തിനായുള്ള വെള്ളതിന്റെ ഒഴുക്കു തടസ്സപ്പെട്ടതിനെ തുടർന്ന് ഇവിടേക്കുള്ള ഷട്ടർ ഉയര്‍ത്താനാകാതെ അടച്ചിടുകയായിരുന്നു.
തുടർച്ചയായ മഴ നിമിത്തം ചെളി നീക്കാൻ ആദ്യമൊക്കെ കഴിഞ്ഞിരുന്നില്ല. മഴയുടെ ശക്തി ഇടക്ക് ശമിച്ചപ്പോൾ യന്ത്ര സഹായത്താൽ കുറെയൊക്കെ നീക്കിയെങ്കിലും തടസ്സം പൂര്‍ണ്ണമായും മാറ്റാൻ കഴിഞ്ഞിരുന്നില്ല. പെരുനാട്, റാന്നി സബ് സ്റ്റേഷനിലേക്കും വെച്ചൂച്ചിറ, നാറാണംമൂഴി പഞ്ചായത്തുകളിൽ പ്രാദേശികമായും വിതരണം ചെയ്തു വന്ന വൈദ്യുതിയുടെ ഉദ്പാദനമാണ് മാസങ്ങളായി നിലച്ചത്. എന്നാൽ മഴക്കാലം കഴിഞ്ഞ ശേഷവും ശേഷിക്കുന്ന മണലും ചെളിയും നീക്കി ഉദ്പാദനം പുന:സ്ഥാപിക്കാനുള്ള നടപടികൾ ബന്ധപ്പെട്ടവരുടെ ഭാഗത്തു നിന്നുമുണ്ടാകുന്നില്ല.
വേനൽ കാലം ആരംഭിച്ചതിനാൽ നദിയിലെ സംഭരണിയിൽ ഇനി മാസങ്ങളോളം വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള വെള്ളമുണ്ടാകില്ല. എന്നാൽ ഇപ്പോൾ മതിയായ വെള്ളമുള്ള സ്ഥിതിക്ക് വൈദ്യുതി ഉദ്പാദനം പുന:സ്ഥാപിക്കാനുള്ള അടിയന്തിര നീക്കമാണ് വൈദ്യുതി ബോർഡിന്റെ ഭാഗത്തു നിന്നുണ്ടാകേണ്ടത്. എന്നാൽ അതിനുള്ള ശ്രമങ്ങളൊന്നും ഇപ്പോൾ നടക്കുന്നില്ല. കോടികൾ മുതൽ മുടക്കിയ പദ്ധതിയിൽ ഉദ്പാദനം നടക്കാത്തത് മൂലം വരുമാനത്തിൽ വൻ നഷ്ടമാണുണ്ടായി കൊണ്ടിരിക്കുന്നത്.






























