ന്യൂഡൽഹി : രാജ്യത്ത് വാണിജ്യ പാചകവാതക വില വർധിപ്പിച്ചതിന് പിന്നാലെ പെട്രോൾ, ഡീസൽ വിലയും ഉയർത്താനുള്ള നീക്കങ്ങൾ കേന്ദ്ര സർക്കാർ തലത്തിൽ സജീവമാകുന്നു. ഇന്ധനവില വർധിപ്പിക്കണമെന്ന ആവശ്യവുമായി പൊതുമേഖലാ എണ്ണക്കമ്പനികൾ കേന്ദ്ര സർക്കാരിന് മേൽ സമ്മർദം ശക്തമാക്കിയിരിക്കുകയാണ്. നിലവിലെ വില നിലവാരത്തിൽ ബിസിനസ് മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കില്ലെന്നും എണ്ണക്കമ്പനികൾ സർക്കാരിനെ അറിയിച്ചു കഴിഞ്ഞു. ഇതുസംബന്ധിച്ച അന്തിമ തീരുമാനം ഒരാഴ്ചയ്ക്കകം ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇന്ധന ഇറക്കുമതിയിലുണ്ടായ ഇടിവാണ് നിലവിലെ പ്രതിസന്ധിക്ക് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ഹോർമുസ് കടലിടുക്ക് വഴിയുള്ള ഇന്ധന ഇറക്കുമതിയിൽ കഴിഞ്ഞ രണ്ട് മാസത്തിനിടെ 18 ശതമാനത്തിലധികം കുറവുണ്ടായതായി പെട്രോളിയം മന്ത്രാലയം വിലയിരുത്തുന്നു. സ്റ്റോക്കുകളിൽ വലിയ കുറവ് അനുഭവപ്പെടുന്ന സാഹചര്യത്തിൽ പെട്രോളിനും ഡീസലിനും ലിറ്ററിന് നാല് മുതൽ അഞ്ച് രൂപ വരെ വർധിപ്പിക്കാനാണ് കേന്ദ്ര സർക്കാർ ആലോചിക്കുന്നത്. ഇന്ധന പ്രതിസന്ധിയെത്തുടർന്ന് എയർ ഇന്ത്യ ഇതിനോടകം തന്നെ തങ്ങളുടെ ചില അന്താരാഷ്ട്ര സർവീസുകൾ വെട്ടിച്ചുരുക്കിയിട്ടുണ്ട്. പെട്രോളിനും ഡീസലിനും പുറമെ ഗാർഹിക ആവശ്യത്തിനുള്ള എൽപിജി സിലിണ്ടറുകളുടെ വിലയും വർധിപ്പിക്കാൻ നീക്കമുണ്ട്.
14 കിലോ വരുന്ന ഗാർഹിക സിലിണ്ടറുകളുടെ വില ഉയർത്തണമെന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ അടക്കമുള്ള കമ്പനികൾ ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് വാണിജ്യ സിലിണ്ടറുകളുടെ വിലയിൽ 993 രൂപയുടെ വർധനവ് വരുത്തിയത്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങൾ കൂടി പരിഗണിച്ച്, ജനരോഷം കണക്കിലെടുത്ത് അതീവ ജാഗ്രതയോടെയായിരിക്കും വരും ദിവസങ്ങളിൽ മന്ത്രാലയങ്ങൾ ഈ വിഷയത്തിൽ തീരുമാനമെടുക്കുക. ഇന്ധനവിലയും ഗാർഹിക സിലിണ്ടർ വിലയും ഒരുമിച്ച് വർധിക്കുന്നത് സാധാരണക്കാരന്റെ ജീവിതത്തെ സാരമായി ബാധിക്കും.































