പത്തനംതിട്ട : സ്വകാര്യ ധനകാര്യ സ്ഥാപനമായ കോന്നി പോപ്പുലര്‍ ഫിനാന്‍സ് നിക്ഷേപകർക്ക് തുക മടക്കി നൽകുന്നില്ലെന്ന് വ്യാപകമായി പരാതി ഉയർന്നു വരുന്ന സാഹചര്യത്തിൽ ഒരു വിഭാഗം നിക്ഷേപകർ സംഘടിച്ച് മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകി.
കേരളത്തിലും പുറത്തുമായി 350 ഓളം ശാഖകളുള്ള സ്ഥാപനത്തിലെ നൂറുകണക്കിന് നിക്ഷേപകരാണ് പണം മടക്കിക്കിട്ടുന്നില്ലെന്ന പരാതികളുമായി ദിവസേന പോലീസ് സ്റ്റേഷനുകളിലെത്തുന്നത്. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രി അടിയന്തിരമായി ഇടപെട്ട് നിക്ഷേപകർക്ക് നീതി ലഭ്യമാക്കിത്തരണമെന്നും പരാതിയിൽ പറയുന്നു.
അമ്പത്തഞ്ചു വര്‍ഷത്തിലധികമായി പ്രവര്‍ത്തിച്ചുവന്ന കോന്നി – വകയാര്‍ പോപ്പുലര്‍ ഫൈനാന്‍സില്‍ കോടിക്കണക്കിനു നിക്ഷേപമായിരുന്നു ഉണ്ടായിരുന്നത്. കഴിഞ്ഞ മൂന്നു വര്‍ഷമായി സ്ഥാപനം തകര്‍ച്ചയില്‍ ആയിരുന്നെന്നും നിക്ഷേപകര്‍ പറയുന്നു. കാലാവധി കഴിഞ്ഞ സ്ഥിരനിക്ഷേപങ്ങള്‍ മടക്കിനല്‍കുന്നത് മിക്കപ്പോഴും തടസ്സപ്പെട്ടു. രാഷ്ട്രീയ നേതാക്കളും ജനപ്രതിനിധികളും ഇടപെടുമ്പോള്‍ പരാതി പറഞ്ഞവരുടെ നിക്ഷേപം മടക്കിനല്‍കി ആരുമറിയാതെ പ്രശ്നം പരിഹരിക്കുകയായിരുന്നു ചെയ്തുവന്നത്. എന്നാല്‍ പിന്നീട് കാര്യങ്ങള്‍ കൂടുതല്‍ രൂക്ഷമാവുകയായിരുന്നു. നിലവില്‍ കോന്നി വകയാറിലെ ആസ്ഥാന ഓഫീസ് തുറന്നിട്ട് ആഴ്ചകളായി. ഉടമയും കുടുംബവും വീട് പൂട്ടി സ്ഥലം വിട്ടു. മിക്ക ബ്രാഞ്ചുകളിലും പ്രശ്നങ്ങള്‍ രൂക്ഷമാകുകയാണ്. കേരളത്തിന് പുറത്തുള്ള ബ്രാഞ്ചിലും നിക്ഷേപകര്‍ പണം ആവശ്യപ്പെട്ട് എത്തി.
വകയാര്‍ പോപ്പുലര്‍ ഫൈനാന്‍സിയേഴ്സ് മാനേജിംഗ് ഡയറക്ടര്‍ തോമസ് ദാനിയേലിന്റെ (റോയി) മൂന്നു പെണ്‍മക്കളില്‍ വിവാഹം കഴിഞ്ഞ രണ്ടുപേര്‍ക്ക് രണ്ടു പ്രൈവറ്റ് ലിമിറ്റഡ് കമ്പിനികള്‍ രൂപീകരിച്ചതോടെയാണ് പോപ്പുലര്‍ ഫൈനാന്‍സിയേഴ്സ് വെന്റിലേറ്ററില്‍ ആയത്. നാട്ടുകാര്‍ നിക്ഷേപിച്ച കോടികള്‍ പോപ്പുലര്‍ ഫൈനാന്‍സിയേഴ്സ് ഉടമയും കുടുംബവും ഒന്നിച്ചിരുന്ന് വീതം വെക്കുകയായിരുന്നുവെന്ന് നിക്ഷേപകര്‍ പറയുന്നു. തൃശ്ശൂര്‍ ആസ്ഥാനമായി രൂപീകരിച്ച മേരി റാണി പോപ്പുലര്‍ നിധി ലിമിറ്റഡും കോന്നി വകയാര്‍ ആസ്ഥാനമായി രൂപീകരിച്ച സാന്‍ പോപ്പുലര്‍ ഫിനാന്‍സ് ലിമിറ്റഡും തങ്ങളുടെ പണംകൊണ്ടാണ് രൂപീകരിച്ചതെന്നും തങ്ങളുടെ പണം തിരിച്ചുനല്‍കാതെ ഈ സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും നിക്ഷേപകരുടെ കൂട്ടായ്മ പറയുന്നു. മുഴുവന്‍ നിക്ഷേപകരെയും കൂട്ടിക്കൊണ്ട് വിപുലമായ ആക്ഷന്‍ കൌണ്‍സില്‍ രൂപീകരിക്കുവാനുള്ള ഒരുക്കത്തിലാണ് നിക്ഷേപകര്‍. ഇതിന് മുന്നോടിയായി അതാതു ബ്രാഞ്ചുകള്‍ക്ക് കീഴിലുള്ളവര്‍ സംഘടിച്ച് പോലീസ് സ്റ്റേഷനുകളില്‍ പരാതിയും നല്‍കുന്നുണ്ട്. ഓണം കഴിഞ്ഞാലുടന്‍ നിക്ഷേപകര്‍ പത്തനംതിട്ടയില്‍ കൂടി പോപ്പുലര്‍ ഫിനാന്‍സ് ആക്ഷന്‍ കൌണ്‍സില്‍ രൂപീകരിക്കും. പ്രഗല്‍ഭരായ അഭിഭാഷകരുടെ സേവനവും ഇവര്‍ തേടിയിട്ടുണ്ട്.
നിലവിലെ സാഹചര്യത്തില്‍ വന്‍ പ്രതിസന്ധിയില്‍ അകപ്പെട്ടിരിക്കുന്ന പോപ്പുലര്‍ ഫിനാന്‍സിനെ ഏറ്റെടുക്കുവാന്‍ ആരും തയ്യാറാകില്ല. എന്നാല്‍ ജീവനക്കാര്‍ ഇപ്പോഴും പറയുന്നത് മറ്റേതോ ധനകാര്യ സ്ഥാപനം പോപ്പുലറിനെ ഏറ്റെടുക്കുമെന്നാണ്, എന്നാല്‍ ആരെന്ന ചോദ്യത്തിന് ഇവര്‍ക്ക് ഉത്തരമില്ല. 45 ദിവസത്തിനകം നിക്ഷേപങ്ങള്‍ മടക്കിനല്കും എന്ന് പറയാന്‍ തുടങ്ങിയിട്ടു തന്നെ ഒരുമാസം കഴിഞ്ഞെന്ന് നിക്ഷേപകര്‍ പറയുന്നു. മകളും ഭര്‍ത്താവും നടത്തുന്ന മേരി റാണി പോപ്പുലര്‍ നിധി പ്രൈവറ്റ് ലിമിറ്റഡ് കോടികളുടെ ആസ്തിയും 100 ബ്രാഞ്ചുകളുമായി പ്രവര്‍ത്തിക്കുന്നു. ഇതിലേക്ക് വകമാറ്റിയെന്നു പറയുന്ന കോടികള്‍ തിരികെ പോപ്പുലര്‍ ഫിനാന്‍സില്‍ നിക്ഷേപിച്ചാല്‍ ഇപ്പോഴുള്ള പ്രശ്നങ്ങള്‍ തീരും. എന്നാല്‍ ഇരിഞ്ഞാലക്കുടയില്‍ താമസിക്കുന്ന ഡോക്ടര്‍മാരായ മകളും ഭര്‍ത്താവും അതിന് തയ്യാറല്ല.
നിക്ഷേപകര്‍ കണ്ണീരും കയ്യുമായി നെട്ടോട്ടത്തിലാണ്, മകളുടെ വിവാഹത്തിനുവേണ്ടി കരുതിയ പണവും വീട് പണിയാന്‍ നീക്കിവെച്ച പണവും പോപ്പുലര്‍ ഫൈനാന്‍സിയേഴ്സില്‍ നിക്ഷേപിച്ചിരുന്നു. എറണാകുളം അമൃത ആശുപത്രിയില്‍ ഓപ്പറേഷന്‍ കഴിഞ്ഞുകിടക്കുന്ന രോഗിയും ബില്ലടക്കാന്‍ പണമില്ലാത്തതുകൊണ്ട് അവിടെ കഴിയുന്നു. നിക്ഷേപം മടക്കിനല്‍കുമെന്ന ഉറപ്പിലാണ് ഇവര്‍ ആശുപത്രിയില്‍ എത്തിയത്. പുറത്തിറങ്ങാന്‍ ലക്ഷങ്ങള്‍ വേണം. കണ്ണീരും ശാപവാക്കുകളും പോപ്പുലര്‍ കുടുംബത്തിനു മേല്‍ ഇടതടവില്ലാതെ പതിക്കുമ്പോഴും യാതൊരു കൂസലുമില്ലാതെ സുഖജീവിതം നയിക്കുകയാണ് മക്കള്‍. പിതാവ് ജയിലില്‍ കിടക്കുന്നതോ നിക്ഷേപകര്‍ ആത്മഹത്യ ചെയ്യുന്നതോ ഇവര്‍ക്ക് വിഷയമല്ല. നാട്ടുകാരുടെ പണംകൊണ്ട് സുരക്ഷിത സാമ്രാജ്യം കെട്ടിപ്പടുത്ത സന്തോഷത്തിലാണ് ഇവര്‍.