കോന്നി : പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഓഫീസുകളിലും നേതാക്കളുടെ വസതിയിലും എൻ ഐ എ യും എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റും നടത്തിയ റെയ്ഡിൽ പ്രതിഷേധിച്ച് പോപ്പുലർ ഫ്രണ്ട് നടത്തിയ ഹർത്താലിൽ കോന്നിയിൽ വ്യാപക ആക്രമണം. കോന്നിയിൽ രണ്ടിടങ്ങളിലായി സർവീസ് നടത്തിയ കെ എസ്സ് ആർ ടി സി ബസുകൾക്ക് നേരെ കല്ലേറുണ്ടായി. സംഭവത്തിൽ ജീവനക്കാർക്ക് പരിക്കേറ്റു. കോന്നി കുളത്തിങ്കലിൽ കെ എസ്സ് ആർ റ്റി സി ബസിന് നേരെ കല്ലെറിഞ്ഞതിനെ തുടർന്ന് ബസിന്റെ മുൻ ഭാഗത്തെ ചില്ല് തകർന്നു. ഡ്രൈവർ കടക്കൽ സ്വദേശി ഷാജിയുടെ കൈക്ക് പരുക്കേറ്റു.
ഷാജിയെ കോന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. പത്തനംതിട്ട പുനലൂർ റൂട്ടിൽ സർവീസ് നടത്തിയ കെ എസ് ആർ റ്റി സി ഫാസ്റ്റ് പാസ്സഞ്ചർ ബസിന് നേരെ ആണ് കല്ലേറ് ഉണ്ടായത്. കോന്നി ഇളകൊള്ളൂർ സ്കൂൾ ഭാഗത്തും കെ എസ്സ് ആർ റ്റി സി ബസിന് നേരെ കല്ലേറ് ഉണ്ടായി. ബൈക്കിൽ എത്തിയ സംഘം ഇലകൊള്ളൂരിൽ ബസിന് നേരെ കല്ലെറിയുകയായിരുന്നു. കുളത്തിങ്കലിൽ ഉണ്ടായ കല്ലേറിൽ കോന്നി സബ് രജിസ്ട്രാർ ഓഫീസിലെ സീനിയർ ക്‌ളാർക്ക് ബോബി മൈക്കിളിന്റെ കണ്ണിന് ഗുരുതരമായി പരുക്കേറ്റു.
ഇദ്ദേഹത്തെ ആദ്യം കോന്നി താലൂക് ആശുപത്രിയിൽ എത്തിച്ചെങ്കിലും പരുക്ക് ഗുരുതരമായതിനാൽ പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റി. രാവിലെ പത്ത് മണിയോടെ പ്രവർത്തകർ കോന്നി നഗരത്തിൽ പ്രകടനം നടത്തി. വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിച്ചില്ല. മലയോര മേഖലയിൽ ഇരുചക്ര വാഹനങ്ങൾ നിരത്തിൽ ഇറങ്ങിയിരുന്നു. കോന്നിയിൽ നടത്തിയ പ്രകടനത്തിൽ കണ്ടാൽ അറിയാവുന്ന പതിനഞ്ചോളം പേർക്ക് എതിരെ കോന്നി പോലീസ് കേസ് രജിസ്റ്റർ ചെയ്തു.





























