കോന്നി : നിലവിലെ ഇടതുപക്ഷ സർക്കാരിന്റെ കാലത്ത് തന്നെ കോന്നി മെഡിക്കൽ കോളേജിൽ പോസ്റ്റ് ഗ്രാജുവേഷൻ ഉടൻ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്ജ് പറഞ്ഞു. കോന്നി മെഡിക്കൽ കോളേജിൽ ആദ്യഘട്ട എം ബി ബി എസ് ബാച്ച് വിദ്യാർത്ഥികൾക്കുള്ള പ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കൂട്ടായ പരിശ്രമത്തിന്റെ വിജയമാണ് കോന്നി മെഡിക്കൽ കോളേജിന്റെ പ്രവർത്തനം ആരംഭിച്ചത്.81 വിദ്യാർഥികൾ ആദ്യ ഘട്ടത്തിൽ കോന്നി മെഡിക്കൽ കോളേജിൽ പ്രവേശനം നേടിയിട്ടുണ്ട്.
ഇനിയും മെഡിക്കൽ അലോട്ട്മെന്റുകൾ നടക്കുവാൻ ഉണ്ട്.ഈ നാടിന്റെയും ജില്ലയുടെയും സ്വപ്‍ന സാക്ഷാത്കാരമാണ് ഈ മെഡിക്കൽ കോളേജ്.ഓരോ മനുഷ്യ ജീവനുകളുമാണ് ഓരോ ഡോക്റ്റർമാരുടെ മുന്നിലേക്കും എത്തുന്നത്.മനുഷ്യ രാശിയുടെ ആരോഗ്യകരമായ ജീവിതത്തിൽ ഇടപെടുന്നവർ ആണ് ഡോക്ടർമാർ.ഇന്ന് മുതൽ ഈ ജീവിതം നിങ്ങൾക്കൊരു അഭിനിവേശമാണ്.വളരെ പ്രതിഭാ സമ്പന്നർ ആയ അധ്യാപകരെ ആണ് കോന്നി മെഡിക്കൽ കോളേജിൽ ലഭിച്ചിട്ടുള്ളത്.
ഇടുക്കി,കോന്നി സർക്കാർ മെഡിക്കൽ കോളേജുകൾ ആണ് പുതിയതായി ആരംഭിച്ചിട്ടുള്ളത്.രണ്ട് മെഡിക്കൽ കോളേജുകളിലും വിദ്യാർത്ഥികൾക്ക് ക്ളാസുകൾ ആരംഭിച്ചിട്ടുണ്ട്.ആദ്യ ഘട്ടത്തിൽ കോണി മെഡിക്കൽ കോളേജിന് ദേശീയ മെഡിക്കൽ കമ്മീഷന്റെ അംഗീകാരം തേടുമ്പോൾ അവർ നിരാകരിച്ചിരുന്നു.പിന്നീട് കുറവുകൾ പരിഹരിച്ചതിന് ശേഷം നടന്ന പരിശോധനയിൽ കോന്നി മെഡിക്കൽ കോളേജുകൾ പോലെ ഉള്ള മെഡിക്കൽ കോളേജുകൾ ആവശ്യമാണെന്നാണ് കമ്മീഷൻ വിലയിരുത്തിയത്.
ഈ സർക്കാരിന്റെ കാലത്ത് തന്നെ പി ജി കോഴ്‌സുകൾ ഇവിടെ ആരംഭിക്കും.200 സീറ്റുകൾ ആണ് ഉള്ളതെന്നും മന്ത്രി കൂട്ടി ചേർത്തു.അഡ്വ കെ യു ജനീഷ് കുമാർ എം എൽ എ അധ്യക്ഷത വഹിച്ചു.പത്തനംതിട്ട ജില്ലാ കലക്റ്റർ ദിവ്യ എസ് അയ്യർ ഐ എ എസ്,കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജിജി സജി,അരുവാപ്പുലം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മണിയമ്മ രാമ ചന്ദ്രൻ,അഡീഷണൽ ചീഫ് സെക്രട്ടറി ആശാ തോമസ് ഐ എ എസ്,സ്പെഷ്യൽ ഓഫീസർ ഡോ അബ്ദുൽ റഷീദ്,പ്രിൻസിപ്പൽ ഡോ രാജേന്ദ്രൻ,വൈസ് പ്രിൻസിപ്പൽ ഡോ സെസി ജോബ്,ഡോ മിറിയം വർക്കി,ഡോ സിബി തുടങ്ങിയവർ സംസാരിച്ചു.































