റാന്നി: മണ്ഡല -മകരവിളക്ക് തീർത്ഥാടനത്തിന് തുടക്കം കുറിച്ചിട്ടും പ്രധാനപ്പെട്ട ശബരിമല പാതകളിലൊന്നായ മുക്കട, ഇടമുറി, അത്തിക്കയം മേഖലകളിൽ റോഡ് സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച് റോഡിൽ തടികൾ കൂട്ടിയിട്ടിരിക്കുന്നത് അപകട ഭീഷണി ഉയർത്തുന്നു. പ്രധാനമായും ഇടമുറി മുതൽ അത്തിക്കയം വരെയുള്ള പാതയോരത്ത് കൂറ്റൻ മരത്തടികളാണ് കൂട്ടിയിട്ടിരിക്കുന്നത്. കൂടാതെ വളവിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന വൈദ്യുതി തൂണുകളും അപകടഭീഷണി ഉയർത്തുന്നു.
വളവുകളിൽ ഡ്രൈവർമാരുടെ കാഴ്ച പൂർണമായും മറയ്ക്കുന്നതു കാരണം അപകട സാദ്ധ്യത ഏറെയാണ്. നൂറുകണക്കിന് വാഹനങ്ങളാണ് ഈ പാതയെ ആശ്രയിച്ച് ശബരിമലയിലേക്ക് എത്തുന്നത്. തിരക്ക് വർദ്ധിക്കുന്നതിന് മുൻപ് തന്നെ റോഡ് സുരക്ഷ ഉറപ്പാക്കി ഈ തടസങ്ങൾ നീക്കം ചെയ്യാൻ പൊതുമരാമത്ത് വകുപ്പും ബന്ധപ്പെട്ട അധികൃതരും അടിയന്തിരമായി ഇടപെടണമെന്ന് തീർത്ഥാടക കൂട്ടായ്മകളും പ്രാദേശിക നിവാസികളും ആവശ്യപ്പെട്ടു.






























