റാന്നി : അത്തിക്കയം അറയ്ക്കമണ്‍ ജംഗ്ഷനിലെ പാലത്തിനോട് ചേർന്നുള്ള ശബരിമല തീര്‍ത്ഥാടകരുടെ വാഹന പാര്‍ക്കിംങ് സ്ഥലം ചെളിക്കുളമായി മാറിയതായി പരാതി. ഇവിടെ റോഡിന് ഇരുവശവും ശബരിമല തീർത്ഥാടകർക്ക് വിശ്രമിക്കാനും മറ്റും ഒഴിച്ചിടുന്ന സ്ഥലമായിരുന്നു. നിലവില്‍ ഇവിടെ ജലവിതരണ പൈപ്പും മറ്റു വാഹനങ്ങളും പാര്‍ക്കിങ്ങിനായി ഉപയോഗിക്കുകയാണ്.
റോഡ് ഉന്നത നിലവാരത്തില്‍ നിര്‍മ്മിക്കുന്നതിനു മുമ്പ് പഞ്ചായത്ത് ശബരിമല ഫണ്ടുപയോഗിച്ച് വശങ്ങള്‍ കോണ്‍ക്രീറ്റ് ചെയ്തിരുന്നതാണ്. പിന്നീട് റോഡ് ഉയര്‍ത്തിയതോടെ വശങ്ങള്‍ ചെളി അടിഞ്ഞ് വൃത്തികേടായി മാറിയിരിക്കുകയാണ്. ശബരിമല തീര്‍ത്ഥാടകള്‍ മകരവിളക്കിനോടനുബന്ധിച്ച് ഇടത്താവളമായി ഉപയോഗിക്കുന്നിടമാണ് ഇത്തരത്തില്‍ കിടക്കുന്നത്.
വശം ഐറിഷ് വര്‍ക്കു ചെയ്യുകയോ പൂട്ടുകട്ട ഇടുകയോ ചെയ്യണമെന്നുള്ള നാട്ടുകാരുടെ ആവശ്യത്തിന് ഇതുവരെ പരിഹാരമായിട്ടില്ല. ഇവിടെ വിശ്രമിക്കുന്ന തീര്‍ത്ഥാടകര്‍ക്ക് പമ്പാനദിയില്‍ ഇറങ്ങി കുളിക്കുന്നതിനും താത്ക്കാലിക ശുചിമുറി, കുടിവെള്ളം എന്നിവ എല്ലാവര്‍ഷവും ക്രമീകരിക്കുന്നതുമാണ്. വാഹനങ്ങൾ പാർക്കിങ്ങിനായും അയ്യപ്പന്മാർ ആഹാരം പാകം ചെയ്യാനും ഇതേ സ്ഥലമാണ് സ്ഥിരമായി ഉപയോഗിച്ചു പോന്നത്. ശബരിമല തീര്‍ത്ഥാടനത്തിനായി സര്‍ക്കാര്‍ പഞ്ചായത്തിന് പണം അനുവദിച്ച പശ്ചാത്തലത്തില്‍ ഇവിടെ വേണ്ടുന്ന ക്രമീകരണങ്ങള്‍ അടിയന്തരമായി ഒരുക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.





























