കണ്ണൂർ : ഹലാൽ വിവാദത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഹലാൽ എന്നാൽ കഴിക്കാൻ സാധിക്കുന്നത് എന്ന അർത്ഥമാണ് ഉള്ളത്. എന്നാൽ അത് മറ്റൊരു അർത്ഥത്തിൽ പ്രചരിപ്പിച്ച് വിവാദമുണ്ടാക്കുന്നത് സംഘപരിവാർ അജണ്ടയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഹലാൽ എന്നാൽ കഴിക്കാൻ പറ്റുന്നതാണ്. അതുകൊണ്ട് വേറെ ദോഷമില്ല എന്നതാണ് ഉദ്ദേശിക്കുന്നത്. അത്തരമൊരു അർത്ഥമാണ് ആ പദത്തിനുള്ളത്. എന്നാൽ അതിനോടൊപ്പം ഒരു വിഭാഗത്തെ അടച്ചാക്ഷേപിക്കാനുള്ള ഒരുപാട് ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. അങ്ങനെയൊരു വല്ലാത്ത ചേരിതിരിവ് സൃഷ്ടിക്കാനാണ് സംഘപരിവാർ ശ്രമിക്കുന്നത്. അത് രാജ്യവ്യാപകമായിട്ടുണ്ട്. കേരളത്തിലും ചില നടപടികൾ കാണാൻ സാധിക്കും – പിണറായി പറഞ്ഞു.
സാമുദായ – വർഗീയ ശക്തികളുടെ വളർച്ച സ്ത്രീകൾക്കിടയിലെ നവോത്ഥാന കാലത്തെ മുന്നേറ്റങ്ങളെ പോലും തടയുന്നവിധത്തിലായി വളർന്നിട്ടുണ്ട്. സ്ത്രീകളെ ജാതി സമുദായങ്ങളുടെ കാലഹരണപ്പെട്ട ആചാരങ്ങളുടേയും ഉത്തരവാദിത്തങ്ങളുടേയും നടുവിൽ കുരുക്കി രണ്ടാംകിട പൗരൻമാരാക്കി മാറ്റുന്നതിനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.