കോന്നി : കേരളത്തിലെ തൊഴിൽ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിക്കുകയാണ് ഇടതുപക്ഷ സർക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എൽ ഡി എഫ് സ്ഥാനാർഥി അഡ്വ. കെ യു ജനീഷ് കുമാറിന്റെ തെരഞ്ഞെടുപ്പ് പൊതുയോഗം ഉത്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഐ.റ്റി മേഖലയിൽ വലിയ സാധ്യതയാണുള്ളത്. കേരളത്തിലെ സ്റ്റാർട്ടപ്പ് വില്ലേജുകൾ മികച്ചവയാണെന്ന് രാജ്യം സാക്ഷ്യപ്പെടുത്തുന്നു. കേരളത്തിലെ നാല്പത് ലക്ഷം ആളുകൾക്ക് തൊഴിൽ നൽകുകയാണ് സർക്കാർ ലക്ഷ്യമിടുന്നത്. സംസ്ഥാനത്തെ നാലര ലക്ഷം കുടുംബങ്ങൾ ഇപ്പോഴും ദരിദ്രരായി കഴിയുന്നുണ്ട്. ഇടതുപക്ഷ സർക്കാർ വീണ്ടും കേരളത്തിൽ അധികാരത്തിൽ വന്നാൽ ഇവരുടെ ഉന്നമനത്തിന് ആവശ്യമായ എല്ലാ കാര്യങ്ങളും നടപ്പാക്കി ഇവരെ ദാരിദ്ര്യത്തിൽ നിന്നും കരകയറ്റും. ഇതിനായി പ്രാദേശികമായി സർക്കാർ ഓരോ കുടുംബത്തെയും പ്രത്യേകം വിശകലനം ചെയ്ത് ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തും. ദരിദ്രർ ഇല്ലാത്ത കേരളമായി നമ്മുടെ സംസ്ഥാനത്തെ മാറ്റിയെടുക്കും.
രാജ്യത്ത് മത നിരപേക്ഷത സംരക്ഷണത്തിലും ഉദാരവത്കരണ നയങ്ങളിലും ഇടതുപക്ഷം മുന്നിലാണ്. വലിയ രാഷ്ട്രീയ പ്രാധാന്യമാണ് ഈ തെരഞ്ഞെടുപ്പിന് ഉള്ളത്. സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതൽ വലിയ ജനപിന്തുണയാണ് എല്ലാ ഇടങ്ങളിലും ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ലഭിക്കുന്നത്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ജനകീയ അടിത്തറ വിപുലമായിരിക്കുകയാണ്. ഇടത് പക്ഷ മുന്നണി അധികാരത്തിൽ എത്തിയപ്പോൾ ജനങ്ങൾ ചിലത് പ്രതീക്ഷിച്ചിരുന്നു. നമ്മുടെ നാടിന് നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കണം എന്നതാണ് അത്. ഇടതുപക്ഷ സർക്കാരിന് ഇത് കഴിയുമെന്ന് ജനങ്ങൾക്ക് ബോധ്യമായി.
ഗ്രാമ നഗര വത്യാസങ്ങൾ ഇല്ലാതെ മികച്ച റോഡുകൾ കേരളത്തിൽ സാധ്യമായി. സ്‌കൂളുകൾ ഹൈട്ടെക്ക് ആയി. യു ഡി എഫ് ഭരണകാലത്ത് കേരളത്തിൽ ഉണ്ടായ അപചയം വളരെ വലുതായിരുന്നു. യു ഡി എഫ് സർക്കാർ ആയിരുന്നെങ്കിൽ കേരളത്തിലെ സ്‌കൂളുകൾ അടച്ചുപൂട്ടേണ്ടി വന്നേനെ. ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഉടച്ചുവാർക്കലാണ് ഇടതുപക്ഷം ലക്‌ഷ്യം വെക്കുന്നത്.
എൽ ഡി എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ പി.ആർ ഗോപിനാഥൻ അധ്യക്ഷത വഹിച്ചു. എൽ ഡി എഫ് കൺവീനർ പി ജെ അജയകുമാർ, സി പി ഐ കോന്നി മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി കെ രാജേഷ്, സി പി ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി മലയാലപ്പുഴ ശശി, സി പി ഐ ജില്ലാ എക്സിക്യൂട്ടീവ് കമ്മറ്റി അംഗം എം പി മണിയമ്മ, സി പി എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു, ആർ ഉണ്ണികൃഷ്ണപിള്ള, അഡ്വ കെ യു ജനീഷ് കുമാർ എം എൽ എ, എസ് ഹരിദാസ്, ആർ സനൽകുമാർ, രാമചന്ദ്രൻപിള്ള, എബ്രഹാം വാഴയിൽ, കരിമ്പനാക്കുഴി ശശിധരൻ നായർ, സോമൻ പാമ്പായിക്കോട്, റ്റി വി പുഷ്പവല്ലി തുടങ്ങിയവർ സംസാരിച്ചു.