തിരുവനന്തപുരം : ചില പ്രത്യേക ഉദ്ദേശ്യങ്ങളോടെ സ്പീക്കറെ പുകമറയിൽ നിർത്താന്‍ അന്വേഷണ ഏജൻസികൾ വഴിവിട്ടു ശ്രമിച്ചെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. അതിനു കൂട്ടു നിൽക്കുകയാണ് പ്രതിപക്ഷം. ഏജൻസികളുടെ തെറ്റായ വഴിയെ ന്യായീകരിക്കാൻ പ്രതിപക്ഷം ശ്രമിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്പീക്കർ ഇങ്ങനെയൊരു പ്രമേയം നേരിടേണ്ട ആളല്ല. പ്രതിപക്ഷത്തിന്റെ പാപ്പരത്തമാണ് പ്രമേയത്തിലൂടെ വ്യക്തമാകുന്നത്. സ്പീക്കർ ഡോളർ അടങ്ങിയ ബാഗ് കൈമാറിയെന്ന് പ്രതിപക്ഷ ഉപനേതാവ് ചർച്ചയിൽ പറഞ്ഞു. സ്വപ്ന സുരേഷ് സ്പീക്കര്‍ക്കെതിരെ 164 സ്റ്റേറ്റ്മെന്റ് കൊടുത്തു എന്നു പ്രതിപക്ഷ നേതാവും വ്യക്തമാക്കി. കസ്റ്റംസിനും പ്രതിപക്ഷ നേതാവിനും ഉപനേതാവിനും ഈ വിഷയത്തിൽ ഒരേ വികാരമാണുള്ളത്.
സ്വർണക്കടത്തു കേസിലെ ദുരൂഹത നീക്കണമെന്നാണ് സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. പക്ഷേ അന്വേഷണം പാവപ്പെട്ടവർക്കുള്ള ലൈഫ് പദ്ധതിക്കെതിരെയായി. സ്വർണക്കടത്തു കേസിലെ പ്രതിയായ ആൾ കോടതിയിൽ കൊടുത്ത സ്റ്റേറ്റ്മെന്റ് എന്താണെന്ന് ഇതുവരെ ആർക്കും അറിയില്ല. പ്രതി വിവിധ ഏജൻസികളുടെ ചോദ്യം ചെയ്യലിനു വിധേയമായി. മാസങ്ങളായി അന്വേഷണം തുടരുകയാണ്. ആ ചോദ്യം ചെയ്യലിലൊന്നും ഇല്ലാത്ത കാര്യമാണ് പ്രതി 164ൽ പറയുന്നത്. മാസങ്ങളായി കസ്റ്റഡിയിലുള്ള പ്രതിയുടെ മൊഴി വിശുദ്ധ വാചകങ്ങളായി എടുക്കാൻ കഴിയില്ല. 164ന് വിശുദ്ധി വരുന്നത് നേരെ കോടതിയിൽ പോയി പറയുമ്പോഴാണെന്നും മുഖ്യമന്ത്രി പറഞ്ഞു.