തിരുവനന്തപുരം : സ്വര്‍ണാഭരണ വില്‍പന രംഗത്തെ നികുതി വെട്ടിപ്പ് തടയാന്‍ കര്‍ശന നടപടികളുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വര്‍ണക്കടകളിലെ പരിശോധന വ്യാപകമാക്കുമെന്നും വിൽപന നികുതി ഇന്‍റലിജന്‍സ് ശക്തിപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. നികുതിവെട്ടിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചര്‍ച്ചചെയ്യാന്‍ ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് മുഖ്യമന്ത്രി തന്റെ നിലപാട് വ്യക്തമാക്കിയത്.
നികുതി വെട്ടിപ്പ് സാധ്യത കാണുന്ന സ്ഥലങ്ങളില്‍ കര്‍ശന പരിശോധന നടത്തണമെന്ന് മുഖ്യമന്ത്രി നിർദ്ദേശം നൽകി. അത്തരക്കാരുടെ ജിഎസ്ടി രജിസ്ട്രേഷന്‍ റദ്ദാക്കുന്നതടക്കമുള്ള നടപടികളെടുക്കണം. കൂടുതൽ നികുതി പിരിക്കുന്ന ഉദ്യോഗസ്ഥർക്ക് കൂടുതൽ ഇൻസന്റീവ് നൽകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിന് പുറമെ വലിയ സ്വര്‍ണക്കടകളിലെ സിസിടിവി ദൃശ്യങ്ങള്‍ ജിഎസ്ടി ഓഫീസിലും പൊലീസ് സ്റ്റേഷനിലും ലഭ്യമാക്കുന്നതിന്റെ സാധ്യതയും യോഗത്തിൽ മുഖ്യമന്ത്രി ചോദിച്ചു.
മുഖ്യമന്ത്രിക്ക് പുറമെ ധനവകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാല്‍, ചീഫ് സെക്രട്ടറി ഡോ.വി.പി ജോയ്, നികുതി വകുപ്പ് സെക്രട്ടറി ശര്‍മിള മേരി ജോസഫ്, സംസ്ഥാന ജിഎസ്ടി കമ്മീഷണര്‍ രത്തന്‍ ഖേല്‍ക്കര്‍ തുടങ്ങിയവര്‍ യോഗത്തിൽ പങ്കെടുത്തു.