കൊരട്ടി : അപകടങ്ങൾ പതിവായ ജെ.ടി.എസ്. ജങ്ഷൻ മുതൽ പൊങ്ങം വരെയുള്ള ദേശീയപാതയിൽ റോഡ് നവീകരണത്തിന് പിന്നാലെ വീണ്ടും വലിയ കുഴികൾ. നിർമാണത്തിലെ അപാകത വിവാദമായതോടെയാണ് ഇവിടെ വീണ്ടും ടാറിട്ട് നവീകരിച്ചത്. എന്നാൽ അധികം വൈകാതെ ടാർ ഇളകി കുഴികൾ രൂപപ്പെട്ടു. ചെറുതും വലുതുമായ വാഹനങ്ങൾ അറിയാതെ വന്നുചാടിയാൽ നിയന്ത്രണംവിട്ട് അപകടമുറപ്പാണ്.
മഴ കനത്തതോടെയാണ് റോഡിന്റെ തകർച്ച വ്യാപകമാകുന്നത്. ടോൾപ്പാതയിലെ യാത്രാ സൗകര്യങ്ങളിലെ അപര്യാപ്തത ആരോപിച്ച് ചിലർ കോടതിയെയും മറ്റും സമീപിച്ചതോടെയാണ് വർഷങ്ങൾക്കിപ്പുറം റോഡ് നവീകരണത്തിന് വഴിയൊരുങ്ങിയത്. പരാതിയെത്തുടർന്ന് റോഡിന്റെ ഗുണമേന്മ സംബന്ധിച്ച് സി.ബി.ഐ. നടത്തിയ ശാസ്ത്രീയ പരിശോധനയ്ക്ക് പിന്നാലെ ടാറിടൽ ആരംഭിച്ചു.
പരിശോധനയിൽ റോഡിന്റെ ഗുണമേന്മയിലെ പോരായ്മ ഉദ്യോഗസ്ഥർ തന്നെ ആ സമയത്ത് സൂചിപ്പിക്കുകയും ഇതേത്തുടർന്ന് സാങ്കേതികമികവോടെ റോഡ് നവീകരിക്കണമെന്ന ആവശ്യം ഉയരുകയും ചെയ്തിരുന്നു. എന്നാൽ ഒന്നരമാസംമുമ്പ് കനത്ത മഴയും വെള്ളക്കെട്ടും നിൽക്കുന്ന സമയത്താണ് ടാറിടൽ പലയിടത്തും നടത്തിയത്. എന്നാൽ മഴയിൽ പലയിടങ്ങളിലും ടാർ ഇളകിപ്പോകുകയുമായിരുന്നു.