കോട്ടയം : നിയമസഭാ സീറ്റുകളുടെ കാര്യത്തിൽ യുഡിഎഫിൽ നേരത്തെ തന്നെ ധാരണ ഉണ്ടാക്കണമെന്ന് കേരള കോൺഗ്രസ് ജോസഫ് വിഭാഗം സ്റ്റിയറിംഗ് കമ്മിറ്റി. മധ്യകേരളത്തിൽ പാർട്ടിക്ക് കൂടുതൽ സീറ്റിന് അർഹതയുണ്ടെന്നും സ്റ്റിയറിംഗ് കമ്മിറ്റിയിൽ അംഗങ്ങൾ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിൽ ഉമ്മൻചാണ്ടി നേതൃനിരയിലേക്ക് വരണമെന്നും സ്റ്റിയറിംഗ് കമ്മിറ്റിയിൽ പൊതുവികാരം ഉയർന്നു.
290 ത്രിതല പഞ്ചായത്ത് അംഗങ്ങളെ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് സംസ്ഥാനത്ത് വിജയിപ്പിക്കാനായി. നാലു ജില്ലകളിൽ ഒഴികെ മറ്റ് ജില്ലകളിൽ പ്രാതിനിധ്യം ലഭിച്ചു. ഇത് പാർട്ടിയുടെ കരുത്തിനെയാണ് സൂചിപ്പിക്കുന്നത്. അതിനാൽ അർഹമായ പരിഗണന നിയമസഭാ തെരഞ്ഞെടുപ്പിൽ ലഭിക്കണം. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സീറ്റ് വിഭജനത്തിൽ ചില സ്ഥലങ്ങളിൽ കോൺഗ്രസ്സുമായി തർക്കങ്ങൾ ഉണ്ടായി. അതിനാൽ നിയമസഭാ സീറ്റുകൾ സംബന്ധിച്ച് നേരത്തെ തന്നെ യുഡിഎഫിൽ ധാരണയുണ്ടാക്കണം. ഇതിനായി പാർട്ടി ചെയര്‍മാന്‍ മുൻകൈയെടുത്ത് കോൺഗ്രസ് നേതാക്കളുമായി ചർച്ച ചെയ്യണമെന്നും സ്റ്റിയറിംഗ് കമ്മിറ്റിയിൽ പൊതുവികാരം ഉണ്ടായി.
മധ്യകേരളത്തിൽ കേരള കോൺഗ്രസ്സുകൾ ഒന്നായിരുന്നപ്പോൾ മത്സരിച്ച സീറ്റുകളിൽ നിന്നു കാര്യമായ വിട്ടുവീഴ്‍ച വേണ്ടെന്നും കമ്മിറ്റിയിൽ അഭിപ്രായം ഉയർന്നു. പാലാ സീറ്റിൽ അവകാശവാദം ഉന്നയിക്കുന്നതിൽ അർഥമില്ല. പാർട്ടി സിറ്റിംഗ് സീറ്റായ കടുത്തുരുത്തി നിയോജക മണ്ഡലത്തിൽ ഉണ്ടായ വോട്ട് ചോർച്ചയും പഞ്ചായത്തുകളിലെ തോൽവിയും ഗൗരവത്തോടെ കാണണമെന്ന വിമർശനം ഉണ്ടായി. തൊടുപുഴ നഗരസഭയിൽ യുഡിഎഫിന് ഭരണം ലഭിക്കാതെ പോയ സ്ഥിതിയും ചർച്ചയിൽ ഉയർന്നു. ത്രിതല പഞ്ചായത്തിലെ തോൽവി ഉണ്ടായ പ്രദേശങ്ങളിൽ പാർട്ടി കൂടുതൽ ശ്രദ്ധ പുലർത്തണമെന്നായിരുന്നു പി ജെ ജോസഫിന്റെ മറുപടി. ത്രിതല പഞ്ചായത്തിൽ ജയിച്ച ജോസഫ് വിഭാഗം അംഗങ്ങളെ സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിന് മുമ്പ അനുമോദിച്ചു.