ടെഹ്റാന്‍: അപകടം നടന്ന് മണിക്കൂറുകള്‍ പിന്നിട്ടിട്ടും ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റൈസി സഞ്ചരിച്ചിരുന്ന ഹെലിക്കോപ്റ്റര്‍ കണ്ടെത്താനായിട്ടില്ലെന്ന് റിപ്പോര്‍ട്ടുകൾ. അയല്‍രാജ്യമായ അസര്‍ബൈജാനില്‍ നിന്ന് മടങ്ങവേ അതിര്‍ത്തിയോടു ചേര്‍ന്നുള്ള ജോല്‍ഫ നഗരത്തിലായിരുന്നു അപകടം.
പ്രസിഡന്റിനു വേണ്ടി പ്രാര്‍ഥിക്കാന്‍ ഇറാനികളോട് അഭ്യര്‍ഥിച്ചിരിക്കുകയാണ് വാര്‍ത്താ ഏജന്‍സിയായ ഫാര്‍സ്. അപകടവിവരം ഇറാന്‍ ആഭ്യന്തര മന്ത്രി അഹ്‌മദ് വാഹിദി സ്ഥിരീകരിച്ചു. അതേസമയം അപകട സ്ഥലത്തു നിന്നു ലഭിക്കുന്ന വിവരങ്ങള്‍ ആശങ്കാജനകമാണെന്ന് അധികൃതരെ ഉദ്ധരിച്ച് വിവിധ അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇബ്രാഹിം റൈസിക്കൊപ്പം വിദേശകാര്യ മന്ത്രി ഹുസൈന്‍ ആമിര്‍ അബ്ദുല്ലാഹിയാന്‍, കിഴക്കന്‍ അസര്‍ബൈജാന്‍ പ്രവിശ്യയുടെ ഗവര്‍ണര്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവരും ഹെലിക്കോപ്റ്ററില്‍ ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇറാന്റെ തലസ്ഥാനമായ തെഹ്‌റാനില്‍നിന്ന് 600 കിലോമീറ്ററോളം അകലെയാണ് അപകടമെന്ന് ഇറാന്‍ വാര്‍ത്താ ഏജന്‍സി അറിയിച്ചു. മോശം കാലാവസ്ഥ മൂലം രക്ഷാപ്രവര്‍ത്തകര്‍ക്ക് സ്ഥലത്തേക്കെത്താന്‍ ബുദ്ധിമുട്ടുള്ളതായി വാര്‍ത്താ ഏജന്‍സിയായ എ.പി റിപ്പോര്‍ട്ട് ചെയ്തു. കാറ്റിനൊപ്പം ശക്തമായ മഴയും പ്രദേശത്ത് അനുഭവപ്പെടുന്നുണ്ട്.





























